റാം പുനിയാനി
സംസ്കാരം ജീവിതത്തിന്റെ വളരെ കൗതുകകരമായ ഒരു വശമാണ്. സംസ്കാരം മനസ്സിലാക്കാൻ സാമൂഹിക ജീവിതത്തിന്റെ വിവിധ വശങ്ങളായ ഭക്ഷണം, വസ്ത്രം, സംഗീതം, ഭാഷ, സാഹിത്യം, മതം എന്നിവ നിരീക്ഷിച്ചാൽ മതിയാകും. ഇന്ത്യപോലെ, ഒരുപാട് വൈവിധ്യങ്ങളുണ്ടെന്ന് പറയപ്പെടുന്ന ബഹുസ്വര രാജ്യത്ത് സംസ്കാരത്തിന്റെ സങ്കീർണ്ണതയെക്കുറിച്ച് മനസ്സിലാക്കി തരുന്ന ഒരു ചിത്രപ്പണിയുണ്ട്. ഇന്ത്യയിൽ വിവിധ മതങ്ങളിൽ നിന്നുള്ള ആളുകൾ നൽകിയിട്ടുള്ള സംഭാവനകളുടെ കൂടിച്ചേരലാണ് സംസ്‌കാരത്തിന്റെ മുഖമദ്ര. അങ്ങനെ വരുമ്പോൾ, യഥാർത്ഥത്തിൽ
എന്താണ് ഇന്ത്യൻ സംസ്കാരം?
രാജ്യത്തെ പ്രായോഗിക ബഹുസ്വരതയുടെ ആകത്തുകയാണ് ഇന്ത്യൻ സംസ്കാരം എന്ന് ഒരാൾക്ക് പറഞ്ഞു വെക്കാം. അത് സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളും സമന്വയിക്കുന്നതും ഉൾക്കൊള്ളുന്നതുമാണ്. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടാണ് ഇന്ത്യൻ ദേശീയവാദികൾക്കുള്ളത്. അധികാര കസേരകളിൽ ഇരിക്കുന്നവരുടെ തീരുമാനങ്ങളെ നിർണയിച്ചത് സംസ്കാരത്തെ കുറിച്ചുള്ള ഈ കാഴ്ചപ്പാടാണ്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പ്രത്യേകിച്ച് മൂന്ന് വർഷങ്ങളായി
ഹിന്ദുത്വ ദേശീയവാദത്തിന്റെ വളർച്ച ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള
ഈ ധാരണയ്ക്ക് വിഭാഗീയ ചായ്‌വ് നൽകികൊണ്ടിരിക്കുന്നു. ബ്രാഹ്മണപരമല്ലാത്ത എല്ലാ കാര്യങ്ങളും ഒഴിവാക്കുകയോ നശിപ്പിക്കുകയോ ചെയ്യപ്പെടുന്നു. ഇന്ത്യ സന്ദർശിക്കുന്ന വിശിഷ്ട അതിഥികൾക്ക് താജ്മഹലിന്റെ കൊച്ചുരൂപങ്ങൾ സമ്മാനിക്കുന്ന രീതിയെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വേണ്ടന്ന് വെച്ചതും വിമർശിച്ചതും(ജൂൺ 2017), ഈ വസ്തുത കൃത്യമായി അടയാളപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ല. പകരം നരേന്ദ്ര മോദി തുടക്കം കുറിച്ച, ഹിന്ദു വിശുദ്ധ ഗ്രന്ഥമായ ഗീത സമ്മാനിക്കുന്ന രീതിയാണ് യോഗി ഉയർത്തിപ്പിടിച്ചത്.
താജ്മഹൽ സംരക്ഷണം നൽകപ്പെടേണ്ട യുനെസ്കോയുടെ ലോക പൈതൃക ആസ്ഥാനങ്ങളിൽ ഒന്നാണ്. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായും ഇത് കണക്കാക്കപ്പെടുന്നു. ഒരു ആഗോള വിനോദസഞ്ചാര ആകർഷണം എന്നതിലുപരി ഇത് ഇന്ത്യയുടെ മഹത്തായ വാസ്തുവിദ്യാ നേട്ടങ്ങളെ പ്രതീകപ്പെടുത്തുന്ന ഒന്നാണ്. ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയപത്നി മുംതാസ് മഹലിന്റെ സ്മരണക്കായാണ് ഇത് പണികഴിപ്പിച്ചത്. ഈ മഹത്തായ സ്മാരകത്തെക്കുറിച്ച് മറ്റൊരു വിവാദം നിലനിൽക്കുന്നുണ്ട്. ഇതോരു ശിവക്ഷേത്രമായിരുന്നെന്നും മഖ്ബറയാക്കി മാറ്റിയതാണെന്നുമുള്ള പ്രചാരണം. അത് പൂർണമായും തെറ്റാണ്. ചരിത്ര രേഖകളും പ്രമാണങ്ങളും പറയുന്ന കഥ മറ്റൊന്നാണ്.
ഷാജഹാന്റെ ബാദ്‌ഷാഹ്‌നാമ ഈ നിർമിതിക്കുപിന്നിൽ ഷാജഹാൻ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ട ഇണയുടെ മരണത്തിൽ ഷാജഹാൻ ചക്രവർത്തി അഗാധമായ ദുഃഖത്തിലയിരുന്നെന്നും അവളുടെ സ്മരണയ്ക്കായി ശ്രദ്ധേയമായ ഒരു ശവകുടീരം നിർമ്മിക്കുകയായിരുന്നെന്നും യൂറോപ്യൻ സഞ്ചാരിയായ പീറ്റർ മുണ്ട് എഴുതിയിട്ടുണ്ട്. അക്കാലത്ത് ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് വ്യാപാരി ടവർണിയർ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഷാജഹാന്റെ ദൈനംദിന അക്കൗണ്ട് ബുക്കുകളിൽ, മാർബിളിനായി ചിലവഴിച്ച പണം, തൊഴിലാളികൾക്കുള്ള കൂലി എന്നിങ്ങനെയുള്ള ചെലവുകളുടെ വിശദമായ കണക്കുകൾ കാണാം. ശിവക്ഷേത്രമായിരുന്നെന്ന (തേജോ മഹാലെ) ഈ തെറ്റിദ്ധാരണയുടെ ഏക അടിസ്ഥാനം, നഷ്ടപരിഹാരത്തിനായി രാജാ ജയ്‌സിംഗിൽ നിന്ന് വാങ്ങിയ ഭൂമി ആണിതെന്നതാണ്. ഈ ശിവക്ഷേത്രത്തോടൊപ്പം പറയപ്പെടുന്ന ജയ്‌സിംഗ് ഒരു വൈഷ്ണവനായിരുന്നു. ഒരു വൈഷ്ണവ രാജാവിന് ശിവക്ഷേത്രം പണിയാൻ സാധ്യമാവില്ലെന്നും ഇവിടെ ശ്രദ്ധേയമാണ്.
രസകരമെന്നു പറയട്ടെ, ആദ്യം താജ് മഹൽ ശിവക്ഷേത്രമായി കണക്കാക്കപ്പെടുന്നു, ഇപ്പോഴത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് പറയുന്നു. എന്തിനായിരിക്കും ഗീതക്ക് ഇത്രയും പ്രാധാന്യം നൽകുന്നത് എന്ന ചോദ്യവും ഇതൊടപ്പം ചേർക്കാം. നേരത്തെ, പലപ്പോഴും ഇന്ത്യ സന്ദർശിക്കുന്ന നേതാക്കൾ ഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യനന്വേഷണ പരീക്ഷണങ്ങൾ’ സമ്മാനിച്ചിരുന്നു. എന്നാൽ, ബസവണ്ണ, നാര്യൻ ഗുരു എന്നിവരുടെ എഴുത്തുകളും ഗുരു ഗ്രന്ഥ സാഹിബ്, കബീർ വാണി, തുടങ്ങിയ നമ്മുടെ നിരവധി വിശുദ്ധ ഗ്രന്ഥങ്ങൾക്കൊപ്പം എന്തിനാണ് ഗീതയും അവതരിപ്പിക്കുന്നത്. ഇതിനുള്ള ഉത്തരം കൃത്യമായി അംബേദ്കറിന്റെ പക്കലിൽ നിന്ന് ലഭിക്കും. ചുരുക്കത്തിൽ ബ്രാഹ്മണ്യത്തിന്റെ കാതലായ മനുസ്മൃതി പുതിയ കുപ്പിയിലാക്കി കടത്തുകയാണ്
ഹിന്ദുത്വ വാദികൾ. മനുസ്മൃതിയുടെ തത്വങ്ങൾക്കെതിരെ പോരാടുക എന്നതായിരുന്നു അംബേദ്കറുടെ കേന്ദ്ര ദൗത്യം. ഈയിടെയായി പ്രചരിക്കുന്ന മറ്റൊരു ചിഹ്നം വിശുദ്ധമാക്കപ്പെട്ട പശുവിന്റേതാണ്. ഇവ രണ്ടും ബ്രാഹ്മണ്യത്തിന്റെ പ്രതീകങ്ങളാണ്. ഇപ്പോഴത്തെ ഭരണകൂടം ഹിന്ദുത്വത്തിന്റെ വേഷമണിഞ്ഞ് ബ്രഹ്മണിസത്തെ ഇന്ത്യൻ സംസ്കാരമായി അവതരിപ്പിക്കുകയാണ്.
ഇന്ത്യൻ ദേശീയവാദ പ്രത്യയശാസ്ത്രം, സ്വാതന്ത്ര്യസമര പ്രസ്ഥാനം എന്നിവ മനസ്സിലാക്കിയ ഇന്ത്യൻ സംസ്കാരം, എല്ലാ മതങ്ങളുടെയും പ്രദേശങ്ങളുടെയും ഭാഷകളുടെയും അടയാളങ്ങളെ ഇന്ത്യയുടേതായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ബുദ്ധമതക്കാരുടെയും, ജൈനമതക്കാരുടെയും, ക്രിസ്ത്യാനികളുടെയും, മുസ്ലിംകളുടെയും, സിഖുകാരുടെയുമെല്ലാം സംഭാവനകൾ ഇന്ത്യൻ പൈതൃകത്തിന്റെ ഭാഗമായി. ഇത് നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രതിഫലിക്കുന്നുമുണ്ട്. എല്ലാ മതങ്ങളും യാതൊരു വിവേചനവുമില്ലാതെ തഴച്ചുവളർന്ന സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ. നൂറ്റാണ്ടുകളായി ആളുകൾ ഈ മതങ്ങളെ പിന്തുടർന്ന് വരുന്നു. ഇവരിൽ ചിലത് ഇവിടെ ജനിച്ചതും മറ്റു ചിലത് സന്യാസിമാർ, സൂഫികൾ, മിഷനറിമാർ തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ കടന്നുവന്ന് പ്രചരിക്കപ്പെട്ടതുമാണ്. ഇസ്ലാം പ്രധാനമായും പ്രചരിച്ചത്
സൂഫി സന്യാസിമാരുടെ അധ്യാപനങ്ങളിലൂടെയും ക്രിസ്തുമതം വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും ചാരിറ്റിക്കായി പ്രവർത്തിക്കുന്ന മിഷനറിമാരിലൂടെയുമാണ് വളർന്നത്. ഇന്ത്യൻ സംസ്‌കാരത്തെ സമൃദ്ധമാക്കുന്നതിൽ എല്ലാ വശങ്ങളിലും വിവിധ മതങ്ങളിൽ നിന്നുള്ള ആളുകളുടെ വലിയ പങ്കുണ്ട്.
വളരുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്കാരത്തെ ഇന്ന് കാണുന്ന രൂപത്തിൽ എത്തിക്കുന്നതിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംസ്കാരങ്ങളുടെ സ്വാധീനമുണ്ട്. നമ്മുടെ ഭക്ഷണ ശീലങ്ങളിൽ, നമ്മുടെ വസ്ത്രധാരണത്തിൽ, നമ്മുടെ വാസ്തുവിദ്യയിൽ എല്ലാം നമുക്കത് കാണാം. ഭക്തിയും സൂഫിയും ഈ പാരസ്പര്യത്തിന്റെ ഏറ്റവും ഉയർന്ന വശമാണ്, മുസ്ലിംകൾക്കിടയിൽ ഭക്തി സന്യാസിമാർക്ക് അനുയായികളുണ്ട്, അതുപോലെതന്നെ നിരവധി ഹിന്ദുക്കൾ സൂഫി സന്യാസിമാരുടെ ദർഗകൾ സന്ദർശിക്കുന്നു. ഇവിടെ നിലനിന്നിരുന്ന രണ്ട് പ്രധാന മതപാരമ്പര്യങ്ങളാലും വളരെയധികം സ്വാധീനിക്കപ്പെട്ടിരുന്നു ഗുരു നാനാക്ക്.
ഇന്ത്യൻ സംസ്കാരത്തിന്റെയും ഇന്ത്യൻ ചരിത്രത്തിന്റെയും ഏറ്റവും മികച്ച വ്യാഖ്യാതാവായിരുന്നു മഹാത്മാഗാന്ധി. അദ്ദേഹം മതങ്ങളോട് വിരോധം കാട്ടിയില്ല. ഹിന്ദ് സ്വരാജ് എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം ഇപ്രകാരം എഴുതുന്നു, “ഹിന്ദുക്കൾ മുസ്ലീം രാജാക്കന്മാർക്ക് കീഴിലും മുസ്ലിംകൾ ഹിന്ദുക്കളുടെ കീഴിലും തഴച്ചുവളർന്നിരുന്നു. പരസ്പരം പോരടിക്കുന്നത് ആത്മഹത്യാപരമാണെന്നും ആയുധബലത്താൽ ഒരു വിഭാഗവും തങ്ങളുടെ മതം ഉപേക്ഷിക്കില്ലെന്നും ഓരോ കൂട്ടരുംതിരിച്ചറിഞ്ഞിരുന്നു. അതിനാൽ സമാധാനത്തോടെ ജീവിക്കാൻ ഇരുകൂട്ടരും തീരുമാനിച്ചു. എന്നാൽ ഇംഗ്ലീഷുകാരുടെ വരവോടെ കലഹങ്ങൾ വീണ്ടും തുടങ്ങി… പല ഹിന്ദുക്കൾക്കും മുഹമ്മദീയർക്കും ഒരേ പൂർവ്വികർ ഉണ്ടെന്നും അവരുടെ സിരകളിലൂടെ ഒരേ രക്തം ഒഴുകുന്നുവെന്നും നമ്മൾ ഓർക്കേണ്ടതല്ലേ?”
ബ്രാഹ്മണ ചിഹ്നങ്ങൾ മാത്രമാണ് ഈ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എന്ന ശ്രീ. യോഗി പറഞ്ഞുവെക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ സംസ്കാരത്തിൽ നിന്ന് തീർത്തും വത്യസ്തമാണ് വിവിധ മതങ്ങളിൽ നിന്നുള്ള ആളുകൾ നൽകിയ സംഭാവന കൊണ്ടുണ്ടായ ഭാരതീയ സംസ്കാരം.