അപൂർവാനന്ദ്
വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ സർവേ തുടരാൻ അനുമതി നൽകി കൊണ്ടുള്ള സുപ്രീം കോടതി വിധി കഴിഞ്ഞ ദിവസമാണ് വന്നത്. മുസ്ലിംകൾക്കെതിരെയുള്ള അനീതിയുടെ മറ്റൊരു ഉദാഹരണമാണ് ഈ വിധിയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയും ഇത്തരത്തിലുള്ള നടപടിയാണ് സ്വീകരിച്ചത്. ഗ്യാൻവാപി മസ്ജിദ് തർക്കഭൂമിയാക്കാൻ മുമ്പും ഇത്തരത്തിൽ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, അലഹബാദ് ഹൈക്കോടതി എല്ലാം തടയുകയായിരുന്നു. ഇതുസംബന്ധിച്ച് ഒരു നിയമം തന്നെ ഉണ്ടായിരുന്നു. ഈ നിയമത്തിൽ പറയുന്നത്,1947 ഓഗസ്റ്റ് 15-നോ അതിനുമുമ്പോ ഉള്ള സ്ഥലങ്ങളിൽ മാറ്റം വരുത്താൻ പാടില്ലെന്നും, അത്തരം മാറ്റത്തിന് കാരണമാകുന്ന ഒരു പ്രക്രിയയും ആരംഭിക്കാൻ അനുവദിക്കില്ല എന്നുമാണ്.
എന്നാൽ, ഈ നിയമം ഇപ്പോൾ പ്രാവർത്തികമാക്കുന്നുണ്ടോ? ബാബരി മസ്ജിദ് ഇതിന് ഉദാഹരണമാണ്. ആരാധനാലയങ്ങളുടെ നിയമത്തിന്റെ പരിധിയിൽ നിന്ന് കോടതി ബാബരി മസ്ജിദിനെ മാറ്റിനിർത്തിയിരുന്നു.
അതുവഴി അത് തകർക്കുന്നതിലേക്കും ഒടുവിൽ അതിന്റെ ഭൂമി പിടിച്ചെടുക്കുന്നതിലേക്കും വരെ കാര്യങ്ങളെത്തി. അതും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചുകൊണ്ട്.
ആ നീക്കത്തിൽ പോലും, ആരാധനാലയങ്ങളുടെ പദവി സംബന്ധിച്ച 1991ലെ നിയമം പാലിക്കണമെന്ന് സുപ്രീം കോടതി വളരെ വ്യക്തമായി പറഞ്ഞിരുന്നു. അതായത് ഒരു മതസ്ഥലത്തിന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ഒരു നീക്കവും പ്രോത്സാഹിപ്പിക്കപ്പെടരുത് എന്ന്. എന്നാൽ, ബാബരി മസ്ജിദ് തകർക്കാൻ നേതൃത്വം നൽകിയ ശക്തികൾ പറഞ്ഞത് ‘ഹിന്ദു’ വികാരങ്ങൾ കോടതിക്ക് അവഗണിക്കാനാവില്ലന്നും, അതിനാൽ തന്നെ, തങ്ങളുടെ ദേവതകൾ പള്ളിയുടെ പരിസരത്ത് വിശ്രമിക്കുന്നുണ്ടന്നും അവരുടെ മുമ്പാകെ പ്രാർത്ഥിക്കാനുള്ള മതപരമായ അവകാശങ്ങൾ അവഗണിക്കാനാവില്ലെന്നുമായിരുന്നു. കോടതി അത് ശ്രദ്ധിക്കുകയും അലഹബാദ് ഹൈക്കോടതിയുടെ കോർഡിനേറ്റ് ബെഞ്ച് നൽകിയ സ്റ്റേ ഉത്തരവുകൾ തള്ളിക്കളയുകയും ചെയ്തു. ഈ പ്രക്രിയയിൽ തർക്കമുണ്ടായ പള്ളിയുടെ സ്വഭാവം കണ്ടെത്താൻ സർവേ നടത്താനും ഉത്തരവിട്ടിരുന്നു. ഇത്തവണ, വിചിത്രമെന്നു പറയട്ടെ, ഹൈക്കോടതിയും ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ചു.
തുടർന്ന് മുസ്ലിംകൾ പരമോന്നത കോടതിയിലെത്തി. എന്നാൽ, ഇതിൽ എളുപ്പത്തിൽനടപടി എടുക്കാൻ സാധിക്കില്ലന്നും അതുകൊണ്ട് ആദ്യം പ്രശ്നം മനസ്സിലാക്കണമെന്നും അതിന് സമയം എടുക്കുമെന്നും കോടതി പറഞ്ഞു. അതേസമയം, സംസ്ഥാനത്തിന്റ ഒരു പ്രവർത്തനത്തിലും അങ്ങനെ പങ്കെടുക്കാത്ത സർവേ സംഘം വളരെ വേഗത്തിലാണ് ഇതിനുള്ള പണികൾ ചെയ്തത്. അങ്ങനെ സർവേ സംഘം, അതിലെ തന്നെ ഹിന്ദു അംഗങ്ങൾ, വുദു ഖാനയിൽ ഒരു ‘ശിവലിംഗം’ കണ്ടെത്തി. എന്നാൽ, അതൊരു നീരുറവയാണെന്ന് മുസ്ലിംകൾ അവകാശപ്പെട്ടു. നമസ്‌കരിക്കുന്നതിന് മുമ്പ് ആരാധകർ വുളു ചെയ്യുന്ന സ്ഥലമാണിതെന്ന് വാസ്തു വിദ്യാ വിദഗ്ധരും പറഞ്ഞു. എന്നാൽ ഉപരിതലത്തിൽ നിന്ന് അൽപ്പം നീണ്ടുനിൽക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ആളുകളോട് ആർക്കാണ് തർക്കിക്കാൻ കഴിയുക? ചുവന്ന ചായം പൂശി ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ച പാറകൾ വരെ നമ്മൾ കണ്ടിട്ടുണ്ട്. ഈ വാർത്തയോടെ സർവേ സംഘവും, അതിലെ ഹിന്ദു അംഗങ്ങളും കോടതിയിലേക്ക് പാഞ്ഞു, സമയം കളയാതെ സ്ഥലം സീൽ ചെയ്യാൻ കോടതി ഉത്തരവിടുകയും ചെയ്തു.
സത്യസന്ധതയുടെയും സ്നേഹത്തിന്റെയും അഹിംസയുടെയും അപ്പോസ്തലനായ ബുദ്ധന്റെ ജന്മദിനം രാജ്യം ആഘോഷിക്കുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. 1949-ൽ, ഒരു രഹസ്യ നീക്കത്തിലൂടെ, ഒരു രാത്രിയുടെ ഇരുട്ടിൽ, വിഗ്രഹങ്ങൾ ബാബറി മസ്ജിദിലേക്ക് കടത്തിയ സംഭവം നമുക്കറിയാം. അതിനെ കുറ്റകൃത്യം എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്. എഴുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. അതും പകൽ വെളിച്ചത്തിൽ, ജുഡീഷ്യറിയുടെ മേൽനോട്ടത്തിൽ മറ്റൊരു സംഭവം നടക്കുന്നു. ബാബറി മസ്ജിദ് കൈയേറിയത് ആവർത്തിക്കാൻ അനുവദിക്കരുത്, മാത്രമല്ല രാജ്യത്ത് സാമൂഹിക സമാധാനവും ഐക്യവും നിലനിർത്തുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് എന്നാണ് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ ഇതിനെക്കുറിച്ച് പറഞ്ഞത്.