സുള്ളി ഡീൽസിലെ’ എന്റെ ചിത്രം ആദ്യം കണ്ടപ്പോൾ, സംസാരിക്കാൻ എനിക്ക് വാക്കുകൾ കിട്ടാതായി. നീതിയെകുറിച്ചു എനിക്ക് പ്രതീക്ഷകൾ വളരെ കുറവായതിനാൽ മുന്നോട്ട് വരാനും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനും മൂന്ന് ദിവസമെടുത്തു.
സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച് എഴുതിയ ശ്രദ്ധേയമായ ലേഖനത്തിൻ്റെ ആദ്യഭാഗം
പരമ്പരാഗത വിശ്വാസങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും പേരുകേട്ട രാജ്യമാണ് ഇന്ത്യ. വ്യത്യസ്തങ്ങളായ ഭാഷകളും നിറങ്ങളും പാരമ്പര്യങ്ങളും സംസ്കാരങ്ങളും വിശ്വാസങ്ങളും ഉള്ളതുകൊണ്ട് തന്നെയാണ് ഇന്ത്യ എന്നും വ്യത്യസ്തമാകുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയമാണ് ഉയർത്തിപ്പിടിക്കുന്നത്.
എന്നാൽ ഒരു പ്രത്യേക സമുദായത്തിന്റെ കാര്യം വരുമ്പോൾ ഈ ആശയങ്ങളും കാഴ്ച്ചപ്പാടുകളും മൂല്യങ്ങളും മാറുന്നതായാണ് കാണുന്നത്. നിയമ നിർവ്വഹണത്തിലും എന്തിന് ജുഡീഷ്യൽ വിലയിരുത്തലുകളിൽ പോലും ഈ വ്യത്യാസം നമുക്ക് കാണാൻ സാധിക്കും.
ഇന്ത്യ സ്ത്രീകളെ ദേവതകളായിട്ടാണ് പ്രകീർത്തിക്കുന്നത്. എന്നാൽ മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ കാര്യം വരുമ്പോൾ വളരെ വ്യത്യസ്തമായ കാഴ്ച്ചപ്പാടാണ് കാണപ്പെടുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് “സുള്ളി ഡീൽ”. വസ്ത്രങ്ങൾ ലേലത്തിന് വിൽക്കുന്ന, അല്ലങ്കിൽ പലചരക്ക് സാധനങ്ങൾ വിൽക്കുന്ന ലാഘവത്തോടെയാണ് മുസ്ലിം സ്ത്രീകളെ ഇതിലൂടെ ചിലർ ലേലത്തിന് വെച്ചത്. കുറിച്ചായിരുന്നു അത്! “മുസ്ലീം സ്ത്രീകൾക്ക് നേരെയുള്ള വിദ്വേശ പ്രചാരങ്ങളാണ്” സുള്ളി ഡീൽ ആപ്പിലൂടെ നടന്നത്.
ഇത് പുതിയ കാര്യമല്ല. വീർ ദാമോദർ സവർക്കറുടെയും നാഥു റാം ഗോഡ്സെയുടെയും അനുയായികളുടെ രാഷ്ട്രീയ തന്ത്രമാണിത്. GitHub- ൽ ഹോസ്റ്റ് ചെയ്തിരുന്ന സുള്ളി ഡീൽ ആപ്പ്, മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങളോട് കൂടിയ പ്രൊഫൈലുകളും, അവരുടെ വ്യക്തിഗത ട്വിറ്റർ ഹാൻഡിലുകളും മറ്റെല്ലാ വിവരങ്ങളും പരസ്യമാക്കുകയുമാണ് ചെയ്തത്. എന്റെ ചിത്രവും വിവരങ്ങളും അതിലൂടെ പരസ്യമാക്കി. എന്റെ കൂടെ, മറ്റ് എൺപതോളം മുസ്ലീം സ്ത്രീകളും ആ ആപ്പിൽ ‘വില്പ്പനക്ക്’ ഉണ്ടായിരുന്നു.
ഇന്നത്തെ കാലത്ത് മുസ്ലിം സ്ത്രീകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അവർ അഭിമാനത്തോടെയാണ് തങ്ങളുടെ സമുദായത്തെ പ്രതിനിധീകരിക്കുന്നത്. മാത്രമല്ല ഫാസിസ്റ്റ് ഭരണത്തിനെതിരെ ധീരമായി പോരാടുകയും ചെയ്യുന്നുണ്ട്. അതും ഒരുതരി ഭയം പോലുമില്ലാതെ. സുള്ളി ഡീലിൽ ലിസ്റ്റു ചെയ്തിരിക്കുന്നവരും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയവരാണ്. സുള്ളി ഡീൽ ആപ്പ് വഴി മുസ്ലീം സ്ത്രീകളെ “ലേലം” ചെയ്യുന്ന വാർത്ത കണ്ട് ആദ്യം ഞാൻ ഞെട്ടി, പിന്നീട് ഞാൻ ആപ്പ് സ്വയം പരിശോധിച്ചു, എന്റെ സോഷ്യൽ മീഡിയ സുഹൃത്തുക്കളിൽ ചിലരെ അപമാനകരമായി ചിത്രീകരിച്ചത് എനിക്ക് കാണാൻ കഴിഞ്ഞു . 2021 ജൂലൈ 5 നാണ്, എന്നെയും ഈ ആപ്പിൽ ലിസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞത്. പട്ടികയിൽ എന്നെ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.
എന്റെ സ്കൂൾ കാലഘട്ടത്തിൽ ഞാൻ ഇസ്ലാമോഫോബിയയെ വളരെയേറെ അഭിമുഖീകരിച്ചിട്ടുണ്ട്. ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ ഹിജാബ് ധരിക്കുമായിരുന്നു. അത് ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ അലഹബാദ് നഗരത്തിനടുത്തുള്ള ഒരു പട്ടണത്തിൽ നിന്നാണ് വരുന്നത്. ഒരു ഡോക്ടറാകാനായിരുന്നു എൻ്റെ ആഗ്രഹം. പക്ഷേ, ഈ സംഭവം എന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചു. ഈ സംഭവത്തിന് ശേഷമാണ് എന്റെ ചിന്തകളും മുൻഗണനകളും പൂർണ്ണമായ മാറ്റത്തിന് വിധേയമായത്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇത്തരം വിവേചനത്തിനെതിരെ പോരാടാൻ ഞാൻ തയ്യാറെടുക്കുകയായിരുന്നു. അങ്ങനെ നിയമ പഠനം തുടരാൻ ഞാൻ തീരുമാനിച്ചു, അതുവഴി എനിക്ക് നിയമ പോരാട്ടത്തിന് സാധിക്കുമല്ലോ എന്നതായിരുന്നു ചിന്ത!
രണ്ടാം ഭാഗം ഇവിടെ വായിക്കാം