75 വർഷങ്ങൾക്ക് മുമ്പ്, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ രാജ്യത്തെ സാക്ഷരതാ നിരക്ക് 16% ആയിരുന്നു. ഇന്ത്യൻ ജനതയുടെ വികാസത്തെ കുറിച്ച ബ്രിട്ടീഷ് സർക്കാരിന്റെ നിസ്സംഗത മാത്രമായിരുന്നില്ല ഇതിൻ്റെ കാരണം, അന്ന് രാജ്യത്ത് നിലനിന്നിരുന്ന, സ്ത്രീകൾ ഉൾപ്പെടെയുള്ള അധഃസ്ഥിത വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സമീപനവും കൂടിയായിരുന്നു.
ഇത് കണക്കിലെടുത്ത്, വിദ്യാഭ്യാസം മൗലികാവകാശമാക്കണമെന്ന് ഭരണഘടനാ നിർമാണ വേളയിൽ, വിദ്യാഭ്യാസ സംഘടനകളും ജാതിവിരുദ്ധ സംഘങ്ങളും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ഭരണഘടനാപരമായ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള വിഭവങ്ങളുടെ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ളവർ ഇതിനെ എതിർത്തു. ഈ രാഷ്ട്രീയ മത്സരത്തിൻ്റെ അന്തരീക്ഷത്തിലാണ്, 1949 ലെ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടനയുടെ ജുഡീഷ്യൽ ഇതര വ്യവസ്ഥയായി ആർട്ടിക്കിൾ 45 അംഗീകരിക്കുന്നത്. ആർട്ടിക്കിൾ 45 പ്രകാരം, പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ കുട്ടികൾക്കും, പതിനാല് വയസ്സ് വരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതാണ്.
പത്തുവർഷത്തിനുള്ളിൽ സാക്ഷരതയിലുണ്ടായ വർധനവ് കേവലം 8 ശതമാനമാണ്. പിന്നീട് 1964 ൽ സ്ഥിതിഗതികൾ നേരെയാക്കാൻ, സർക്കാർ കോത്താരി കമ്മീഷനെ നിയമിച്ചു. ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം ഏർപ്പെടുത്തുക, വിദ്യാഭ്യാസരംഗത്തെ സർക്കാർ നിക്ഷേപം 1985-86 ആകുമ്പോഴേക്കും ജി.ഡി.പിയുടെ അന്നത്തെ 2.9% ൽ നിന്ന് 6% ആയി ഉയർത്തുക തുടങ്ങി നിരവധി ശുപാർശകൾ കമ്മീഷൻ മുന്നോട്ട് വെച്ചു. എന്നാൽ, 55 വർഷം കഴിഞ്ഞിട്ടും കോത്താരി കമ്മിഷന്റെ ഈ ശുപാർശകൾ നടപ്പാക്കിയിട്ടില്ല!
പ്രശസ്‌ത വിദ്യാഭ്യാസ വിചക്ഷണനും കോത്താരി കമ്മിഷന്റെ മെമ്പർ-സെക്രട്ടറിയുമായ ജെ.പി. നായിക് (1982), കമ്മീഷന്റെ ശുപാർശകളോടുള്ള ഇന്ത്യാ ഗവൺമെന്റിന്റെ സമീപനത്തെ നിശിതമായി വിമർശിച്ചിരുന്നു; “രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയും വിദ്യാഭ്യാസ മേഖലയുടെ സമൂലമായ പുനർനിർമ്മാണത്തിന് പ്രതിജ്ഞാബദ്ധമല്ല”.
1976-ൽ, വിദ്യാഭ്യാസത്തെ ഒരു കൺകറന്റ് വിഷയമാക്കി ഭരണഘടന ഭേദഗതി ചെയ്തു. അതനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിദ്യാഭ്യാസം സംബന്ധിച്ച നയങ്ങൾ രൂപീകരിക്കാനും വിഭവങ്ങൾ അനുവദിക്കാനും നടപ്പിലാക്കാനും കഴിയും. നേരത്തെ ഇത് സംസ്ഥാന സർക്കാരുകളുടെ മാത്രം അവകാശമായിരുന്നു. 1986-ൽ കേന്ദ്ര സർക്കാർ, വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) പുറത്തിറക്കി. ഈ നയവും 1992-ലെ ഇതിന്റെ പരിഷ്കരണവും പ്രവർത്തന പരിപാടിയും ചേർന്ന്, തുടർ സംരംഭങ്ങളിലേക്കുള്ള കേന്ദ്ര സർക്കാരിന്റെയും സംസ്ഥാനങ്ങളുടെയും മാർഗ്ഗനിർദ്ദേശ നയമായി മാറി.
1988-ൽ ആരംഭിച്ച ‘ഓപ്പറേഷൻ ബ്ലാക്ക്‌ബോർഡ്’ ഇത്തരമൊരു സംരംഭമായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപന-പഠന സാമഗ്രികൾ, അധ്യാപകർ എന്നിങ്ങനെ സ്‌കൂളുകളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതായിരുന്നു ഇത്. എന്നാൽ, ഈ സംരംഭത്തിന്റെ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത് അത് കൈവരിച്ച നേട്ടങ്ങൾ ലക്ഷ്യത്തേക്കാൾ വളരെ താഴെയായിരുന്നു എന്നാണ് (PROBE, 1999; Dyer, 2000). 1994-ൽ, വികേന്ദ്രീകൃത ആസൂത്രണ മാതൃക ഉപയോഗിച്ച് എൻറോൾമെന്റ് മെച്ചപ്പെടുത്തുന്നതിനും കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനും പഠന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി തിരഞ്ഞെടുത്ത ചില ജില്ലകളിൽ ലോകബാങ്കിന്റെ ധനസഹായത്തോടെ കേന്ദ്ര സർക്കാർ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി (DPEP) ആരംഭിച്ചു.
പ്രയോഗവൽക്കരണ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനുള്ള ജില്ലാതല, വികേന്ദ്രീകൃത മാതൃകയിൽ പല വിദഗ്ധരും പ്രതീക്ഷ പ്രകടിപ്പിച്ചപ്പോൾ, എൻ.സി.ഇ.ആർ.ടി മുൻ മേധാവി കൃഷ്ണ കുമാർ അതിനെ രൂക്ഷമായി വിമർശിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, DPEP എന്നത് 1991-ൽ ഇന്ത്യ ആരംഭിച്ച, കുറഞ്ഞ പഠന നിലവാരത്തിലുള്ള താഴ്ന്ന (അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ) പ്രതീക്ഷകൾ പോലും സാക്ഷാത്കരിക്കുന്നതിൽ പരാജയപ്പെട്ട, ഘടനാപരമായ ക്രമീകരണത്തിന്റെ പാളിച്ചകൾ മറയ്ക്കാനുള്ള ഒരു പുകമറ മാത്രമായിരുന്നു. സമാന്തര അധ്യാപകരുടെ താത്കാലിക നിയമനത്തിലൂടെയും നിലവാരമില്ലാത്ത ഇതര സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, അധ്യാപകരുടെ നിലവാരം താഴ്ത്തികൊണ്ട് DPEP ഇന്ത്യൻ വിദ്യാഭ്യാസത്തെ തകർത്തതായി കുമാർ നിരീക്ഷിച്ചു.
വിമുഖത, ഉപ-ശുഭപ്രതീക്ഷയോടെയുള്ള നയ രൂപകല്പന, മോശം നടപ്പാക്കൽ എന്നിവയുടെ ചരിത്ര പശ്ചാത്തലത്തിലാണ്, 2000-ൽ സർവശിക്ഷാ അഭിയാൻ (എസ്.എസ്.എ) ആരംഭിക്കുന്നത്. മണ്ഡലാനന്തര കാലഘട്ടത്തിൽ ജാതീയത ബാധിച്ചവരുടെ വർധിച്ചുവരുന്ന അഭിലാഷങ്ങളുടെയും, 1990-ൽ ജോംതിയനിൽ ആരംഭിച്ച ‘ഏവർക്കും വിദ്യാഭ്യാസം’ എന്ന ആഗോള പ്രസ്ഥാനത്തിന്റെയും സമ്മർദ്ദത്തിനു വഴങ്ങിയാണ് ആദ്യമായി സാർവത്രികത എന്ന ആശയം വിദ്യാഭ്യാസ നയത്തിൽ കൊണ്ടുവരുന്നത്.
ഭരണഘടനാ അസംബ്ലിയിൽ വാഗ്ദാനം ചെയ്ത തീയതിക്ക് ഏകദേശം 50 വർഷത്തിനുശേഷം നിലവിൽ വന്ന വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ), ആവശ്യമായ മാറ്റങ്ങൾ വരുത്തി എല്ലാവർക്കും തുല്യ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ സമൂലമായ ഘടനാപരമായ പരിഷ്കാരങ്ങളൊന്നും നിർദേശിക്കാതെ, നിലവാരം കുറഞ്ഞ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനുള്ള എസ്.എസ്.എ നയം തുടർന്നു പോരുകയാണുണ്ടായത്.
ഈ വിശകലനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്, സ്വാതന്ത്ര്യം ലഭിച്ചു 75 വർഷങ്ങൾക്കപ്പുറം, നിലവാരം കുറഞ്ഞ, സ്വകാര്യ അനുകൂല, ശ്രേണീകൃതമായ ഒരു സ്കൂൾ സമ്പ്രദായമാണ് നമുക്കുള്ളതെന്നാണ്. രാജ്യത്തെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ രക്ഷിതാക്കളിൽ ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസം, ‘സമത്വ സാമൂഹിക സാമ്പത്തിക ക്രമ’മെന്ന നയപരമായ ലക്ഷ്യം നിറവേറ്റിയില്ലെങ്കിൽ കൂടി അവരെ ഭാവിയിൽ മാന്യമായൊരു ജീവിതം നയിക്കാൻ സഹായിക്കുമോ എന്നതിൽ പോലും ഉറപ്പില്ല.
വിരോധാഭാസമെന്നു പറയട്ടെ, ഇന്ത്യയിലെ ഹൈറാർക്കിക്കൽ വിദ്യാഭ്യാസ സമ്പ്രദായം ജാതി വ്യവസ്ഥയെ സൂചിപ്പിക്കുന്ന ഗ്രേഡഡ് അസമത്വവുമായി പൊരുത്തപ്പെടുന്നുണ്ട്. രാജ്യത്ത് ആർ.ടി.ഇ മാനദണ്ഡങ്ങൾ സി.ബി.എസ്.ഇ മാനദണ്ഡങ്ങളേക്കാൾ താഴ്ന്നതാണ്. സമ്പന്നർ തങ്ങളുടെ കുട്ടികളെ അൺ എയ്ഡഡ് പ്രൈവറ്റ് സ്‌കൂളുകളിലേക്കയക്കുമ്പോൾ, ദരിദ്രർ അത്ര നല്ല സൗകര്യങ്ങളൊന്നുമില്ലാത്ത, കുറഞ്ഞ ഫീസുള്ള സ്വകാര്യ സ്‌കൂളുകളിലേക്കോ, വേണ്ടത്ര റിസോഴ്‌സ് ഇല്ലാത്ത സർക്കാർ സ്‌കൂളുകളിലേക്കോ അയക്കാൻ നിർബന്ധിതരാകുന്നു.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മുക്തമായി 75 വർഷമായിട്ടും, നമ്മുടെ കുട്ടികൾക്ക് സാർവത്രികവും തുല്യവും ഗുണനിലവാരമുള്ളതുമായ പ്രാഥമിക വിദ്യാഭ്യാസം നൽകാൻ നമ്മൾ ഇപ്പോഴും പാടുപെടുന്നത് എന്തുകൊണ്ടാണ്? സാർവത്രിക വിദ്യാഭ്യാസം എന്നത് ഇന്ത്യൻ നേതൃത്വത്തിന്റെ സ്വാഭാവിക വികാരത്തിന്റെ ഭാഗമല്ലെന്നതാണ് ഇതിനു ഒരു വിശദീകരണം. ഇന്ത്യയിലെ ബാലവേലയെക്കുറിച്ചും വിദ്യാഭ്യാസ നയത്തെക്കുറിച്ചും പഠിച്ച വീനർ പറയുന്നതനുസരിച്ച്, സാർവത്രിക വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഇന്ത്യ ഭരിക്കുന്ന ഉന്നതർക്ക് ബോധ്യമില്ലായിരുന്നു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുമ്പോൾ, ആവേശഭരിതരായ, പതാകവാഹകരായ ഇന്ത്യക്കാരെ അലട്ടേണ്ട ചോദ്യം, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതിയുടെയും പദവിയുടെയും അവസരങ്ങളുടെയും തുല്യത ഉറപ്പാക്കാൻ അസമമായ വിദ്യാഭ്യാസം നമ്മെ സഹായിക്കുമോ എന്നതാണ്.
വിദ്യാഭ്യാസത്തിലൂടെയുള്ള സാമൂഹിക പുനരുൽപാദനത്തിന്റെ അപകടത്തെക്കുറിച്ച് 1956ൽ ഡോ.ബി.ആർ അംബേദ്കർ പറഞ്ഞത് ഇങ്ങനെയാണ്:
“ജാതി വ്യവസ്ഥയെ നിലനിർത്തുന്നതിൽ നിക്ഷിപ്ത താൽപ്പര്യമുള്ള വിഭാഗത്തിന് നിങ്ങൾ വിദ്യാഭ്യാസം നൽകിയാൽ, ഇന്ത്യൻ സമൂഹത്തിൽ ജാതി വ്യവസ്ഥ ശക്തിപ്പെടുത്തും. മറിച്ച്, ജാതി വ്യവസ്ഥയെ തകർക്കാൻ താൽപ്പര്യമുള്ള, ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ആളുകൾക്ക് നിങ്ങൾ വിദ്യാഭ്യാസം നൽകിയാൽ, ജാതി വ്യവസ്‌ഥ ഉന്മൂലനം ചെയ്യപ്പെടും”.
ഇന്ത്യയുടെ 75-ാം വയസ്സിൽ, അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട്, വിദ്യാഭ്യാസത്തെ സാമൂഹിക മാറ്റത്തിന്റെ ഉപകരണമാക്കാൻ അനുവദിക്കുമോ, അതോ 25 വർഷത്തിന് ശേഷം 100 വർഷത്തെ അസമമായ വിദ്യാഭ്യാസത്തെ ചൊല്ലി നാം നിരാശരാകേണ്ടി വരുമോ എന്നതാണ് ഈ സന്ദർഭത്തിൽ പ്രസക്തമായ ഒരു ചോദ്യം.