സ്‌കൂളുകൾക്കായുള്ള ദേശീയ പാഠ്യപദ്ധതികൾ പുനഃക്രമീകരിക്കാൻ നിയോഗിച്ചവരിൽ 24 പേർ ആർ.എസ്എസുകാർ. പുനഃക്രമീകരിച്ച പാഠ്യ പദ്ധതിയനുസരിച്ചാണ് പാഠപുസ്തകങ്ങൾ തിരുത്തിയെഴുതുക. അതായത് ഇനി എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം പഠിക്കാം.
പരീക്ഷണമെന്ന നിലയിൽ കോവിഡ് ലോക്ഡൌണിനിടെ “പാഠപുസ്‌തകങ്ങൾ യുക്തിസഹമാക്കുന്നതിന്റെ” ഭാഗമായി ഗുജറാത്ത് വംശഹത്യ, സിഖ് വംശഹത്യ, നക്സലൈറ്റ് മുന്നേറ്റങ്ങൾ, അടിയന്തരാവസ്‌ഥ എന്നിവയെ പറ്റിയുള്ള പാഠഭാഗങ്ങൾ എൻ.സി.ആർ. ടി ഒഴിവാക്കിയിരുന്നു.
ആസ്വാദ്യകരവും ആകർഷകവുമായ പാഠ്യപദ്ധതിക്കും അധ്യാപനത്തിനും വേണ്ടിയുള്ള ഫോക്കസ് ഗ്രൂപ്പിന്റെ ചെയർമാനായി നിയോഗിച്ചിട്ടുള്ളത് ആർ.എസ്.എസിന്റെ വിദ്യാഭാസ വിഭാഗമായ വിദ്യാഭാരതി അഖിലേന്ത്യ പ്രസിഡന്റ് ഡി. രാമകൃഷ്ണ റാവുവിനെയാണ്. വിദ്യാഭ്യാസവുമായി അദ്ദേഹത്തിനുള്ള ബന്ധം മാത്രം കണക്കിലെടുത്താൽ മതി മറ്റൊന്നും നോക്കേണ്ടതില്ല എന്നാണ് അദ്ദേഹം ആർ.എസ്.സ് ബന്ധത്തെക്കുറിച്ച ചോദ്യത്തോട് പ്രതികരിച്ചത്.
ശാസ്ത്ര വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന ഗ്രുപ്പിന്റെ ചെയർമാൻ മിലിന്ദ് സുദാകർ മറാത്തെ മുൻ എ.ബി.വി.പി ദേശീയ പ്രസിഡൻ്റാണ്. അദ്ദേഹം പറയുന്നത് വിഷയത്തിലുള്ള തന്റെ പാണ്ഡിത്യം കാരണമാണ് തന്നെ നിയോഗിച്ചിട്ടുള്ളത്, അല്ലാതെ ആർ.എസ്.എസ് മായുള്ള ബന്ധം കാരണമല്ല എന്നാണ്.
ആർ.എസ്.എസ് ബന്ധത്തെ അഭിമാനത്തോടെ അംഗീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന കമ്മിറ്റി അംഗങ്ങളുമുണ്ട്. ജെൻഡർ വിഭാഗം കൈകാര്യം ചെയ്യുന്ന അഞ്ജലി ദേശ്പാണ്ഡെ എ.ബി.വി.പിയുടെ ആദ്യത്തെ മുഴുവൻ സമയ വനിതാ പ്രവർത്തകരിൽ ഒരാളായിരുന്നു താനെന്ന് അഭിമാനത്തോടെ പരിചയപ്പെടുത്തുന്നു. ആർട്‌സ് ആൻഡ് എഡ്യൂക്കേഷൻ ഗ്രൂപ്പിന്റെ ഭാഗമായ പ്രൊഫസർ മംമ്ത സിംഗ്, ഇസ്ലാമിക വാസ്തുവിദ്യയ്ക്ക് അതീതമായി ഇന്ത്യൻ കലാരൂപങ്ങളിലും സംസ്കാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അഭിപ്രായപ്പെടുന്നു.
ആർ.എസ്.എസ് ഇതാദ്യമായല്ല പാഠപുസ്തകങ്ങൾ തിരുത്തിയേഴുതാൻ ശ്രമിക്കുന്നത്. 1977ൽ ജനതാ പാർട്ടി അധികാരത്തിലുള്ളപ്പോൾ പ്രശസ്‌ത ചരിത്രകാരന്മാരായ റോമില ഥാപ്പർ, സതീഷ് ചന്ദ്ര, ആർ.എസ് ശർമ്മ, അർജുൻ ദേവ്, ബിപിൻ ചന്ദ്ര തുടങ്ങിയവരുടെ എഴുത്തുകൾ എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുകയുണ്ടായി. 1999-2004 കാലഘട്ടത്തിലും സുപ്രദാനമായ പാഠഭാഗങ്ങൾ നീക്കം ചെയ്യാൻ ഹിന്ദുത്വ ശക്തികൾ ശ്രമിച്ചിട്ടുണ്ട്. വർഗീയ അജണ്ടയെ സേവിക്കുന്ന ചില ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും ആർ.എസ്.എസ് ശ്രമിച്ചു. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് അടക്കം അന്നതിനെ വിമർശിക്കുകയുണ്ടായി.
വിമർശനങ്ങൾക്ക് പുല്ലു വില നൽകി പരമാധികാരത്തിന്റെ എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്ന ഈ സന്ദർഭത്തിൽ ചരിത്രം തിരുത്തിയെഴുതുക ആർ.എസ്.എസിന് എളുപ്പമാണ്. എന്നാൽ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അസത്യത്തിന്റെയും വാഹകരായി വിദ്യാർഥികൾ മാറുന്നത് രാജ്യത്തിനു വലിയ നഷ്ട്ടങ്ങളുണ്ടാക്കും.