സൈനബ് സിക്കന്ദർ
20 കോടി ഇന്ത്യൻ മുസ്ലിംകൾക്ക് നരേന്ദ്ര മോദി സർക്കാരിന്റെയും ബി.ജെ.പിയുടെയും മുന്നിൽ കൊണ്ടുവരാൻ കഴിയാത്ത രാജ്യത്തിന്റെ രാഷ്ട്രീയവ്യവഹാരത്തിൽ വ്യാപകമായ ഇസ്‌ലാമോഫോബിയയെ, ഭാരതീയ ജനത പാർട്ടിയുടെ ‘വിദ്വേഷ വക്താവിന്’ കൊണ്ടുവരാൻ കഴിഞ്ഞു.
രാജ്യത്ത് വെറുപ്പും വിദ്വേഷവും മുസ്ലിം വിരുദ്ധ അക്രമങ്ങളും വർധിക്കുന്നത് ശ്രദ്ധയിൽപ്പെടുത്താനുള്ള ഇന്ത്യക്കാരുടെ ശ്രമത്തെ സർക്കാർ ഇതുവരെ നിസ്സാരമാക്കി, അവഗണിച്ചു വരികയായിരുന്നു. എന്നാൽ, ഇപ്പോൾ അന്താരാഷ്ട്ര സമ്മർദ്ദത്താൽ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനെങ്കിലും നിർബന്ധിതരായിരിക്കുകയാണ് കേന്ദ്ര സർക്കാരും ഭരിക്കുന്ന പാർട്ടിയും.
ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് മുന്നിൽ മോദിയുടെയും പാർട്ടിയുടെയും തിളങ്ങുന്ന പ്രതിച്ഛായ തകർക്കാൻ നിലവിലെ സാഹചര്യത്തിൽ ബി.ജെ.പി.യുടെ ‘മുൻവക്താവ്’ നൂപുർ ശർമ്മക്കും പാർട്ടിയുടെ മുൻ ഡൽഹി മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിൻഡാലാക്കും മാത്രമായി സാധിച്ചു എന്നത് പ്രധാനമാണ്.
ഒരു കൂട്ടം രാജ്യങ്ങൾ പ്രസ്താവനകളെ അപലപിച്ചപ്പോൾ, അവയിൽ മൂന്ന് രാജ്യങ്ങൾ – ഇറാൻ, ഖത്തർ, കുവൈത്ത് – എന്നിവ ഇന്ത്യൻ അംബാസ്സഡർമാരെ വിളിച്ചു വരുത്തി അതൃപ്തി നേരിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്നുള്ള ശർമ്മയുടെ സസ്പെന്ഷനും ജിൻഡാലിന്റെ പുറത്താക്കലും നിസ്സാരകാര്യമല്ല. പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ചുള്ള നൂപുർ ശർമയുടെ മ്ലേച്ഛമായ പരാമർശങ്ങൾ ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ ചൊടിപ്പിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വക്ര ബുദ്ധിയിലുദിക്കുന്ന കമെന്റുകൾ ഇത്തവണ സഹായത്തിനെത്തുമെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ മുസ്ലിംകളെ ജിഹാദികൾ എന്നും, കല്ലേറ് നടത്തുന്നവർ എന്നും, കോവിഡ് സൂപ്പർ സ്പ്രെഡർമാർ എന്നുമൊക്കെ ആക്ഷേപിക്കുന്നതും ഇന്ത്യയുടെ “ആഭ്യന്തര കാര്യങ്ങൾ” എന്ന് പറഞ്ഞു തള്ളിക്കളയാം. എന്നാൽ, ഇസ്ലാമിനെയും അതിന്റെ ആധികാരിക ആചാര്യനായ പ്രവാചകനെയും ആക്രമിക്കുന്നത് ആഗോളതലത്തിൽ ചർച്ചയായി മാറും എന്നത് യാഥാർഥ്യമാണ്.
ഇന്ത്യൻ മുസ്ലിംകൾക്കുള്ള സന്ദേശം വ്യക്തമാണ്
ഇന്ത്യയിലെ മുസ്ലിംകളുടെ വികാരങ്ങൾക്ക് മോദി സർക്കാരിന് ഒരു വിലയുമില്ല എന്നത് യാഥാർഥ്യമാണ്. ഉണ്ടായിരുന്നെങ്കിൽ, നൂപുർ ശർമ്മയുടെയും മറ്റുള്ളവരുടെയും പുറത്താക്കലും സസ്‌പെൻഷനും അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്കും പരിഹാസത്തിനും ശേഷമായിരിക്കില്ലല്ലോ.
ഭക്ഷണം, വസ്ത്രം, വിവാഹം, ആരാധനാലയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തങ്ങളുടെ അടിസ്ഥാന അവകാശങ്ങളുടെ വ്യക്തമായ ലംഘനത്തിനെതിരെ മുസ്ലിംകൾ ആവർത്തിച്ചു രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും മോദി സർക്കാർ അവരുടെ ആശങ്കകൾക്ക് നേരെ കണ്ണടച്ചിരിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തെത്തുടർന്ന് ‘ഖാലിസ്ഥാനി’കൾ എന്ന് മുദ്രകുത്തപ്പെട്ട സിഖ് സമുദായക്കാർക്ക് ലഭിച്ച തിരിഞ്ഞുനോട്ടത്തിന്റെ നൂറിലൊരംശം പോലും മുസ്ലിംകളോട് ഉണ്ടായിട്ടില്ല. പ്രതിഷേധത്തിനിടെ നിഷാൻ സാഹിബ് പതാക അനാവരണം ചെയ്ത അതെ വേദിയായ ചെങ്കോട്ടയിൽ വെച്ച തന്നെയാണ് ബഹുമാനപ്പെട്ട ഗുരു തേജ് ബഹദൂറിനെ അനുസ്മരിക്കാൻ മോദി തിരഞ്ഞെടുത്തത് എന്നത് മറ്റൊരു യാഥാർഥ്യം.
വാസ്തവത്തിൽ, ഇന്ത്യയിലെ ന്യുനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി ഏത് അന്താരാഷ്ട്ര സ്ഥാപനം സംസാരിക്കാൻ ശ്രമിച്ചപ്പോഴും അവയെല്ലാം സർക്കാർ ധാർഷ്ട്യത്തോടെ ആണ് നിരസിച്ചു പോന്നത്. ഇന്ത്യയിലെ “മനുഷ്യാവകാശ ലംഘനങ്ങളുടെ വർധനവ്” എന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സമീപകാല അഭിപ്രായങ്ങൾക്കുള്ള ജയശങ്കറിന്റെ മറുപടി ഒരു ഉദാഹരണമാണ്. ഹിജാബ് വിഷയവും “മുസ്ലിം പ്രോപ്പർട്ടി തകർക്കലും” ഉന്നയിച്ച ഒ.ഐ.സി.യുടെ പ്രസ്താവന പോലും സർക്കാർ “വർഗീയ ചിന്താഗതി” ആയി തള്ളുകയായിരുന്നു.
ഇന്ത്യയിലെ മുസ്ലിം സമൂഹം അനുദിനം അഭിമുഖീകരിക്കുന്ന വിദ്വേഷത്തിന്റെ യാഥാർഥ്യം അംഗീകരിക്കാത്ത ഈ സമീപനം രാജ്യത്തെ ഇപ്പോൾ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിട്ടുള്ളത്. പ്രമുഖ ഹിന്ദു ദർശകരുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ‘ധരം സൻസദ്’കൾ വംശഹത്യ ആഹ്വാനം ചെയ്യുകയും മുസ്ലീങ്ങൾക്കെതിരെ ആയുധമെടുക്കാൻ ഹിന്ദുക്കളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അക്ഷയ് കുമാറിനെപ്പോലുള്ള ബോളിവുഡ് സെലിബ്രിറ്റികൾ ഹിന്ദു ഗ്രൂപ്പുകൾ ഏറ്റുപിടിക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു – ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം മുഗൾ ചക്രവർത്തിമാരിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഹിന്ദു രാജാക്കന്മാരെ വേണ്ടത്ര ഉൾക്കൊള്ളുന്നില്ല എന്നും അക്ഷയ് കുമാർ പറഞ്ഞിരുന്നു.
നിശബ്ദത പരിപോഷിപ്പിക്കുന്ന ദുർഘടാവസ്ഥ
വിദ്വേഷ പ്രസംഗത്തിന്റെ വൃത്തികെട്ട ചരിത്രമുള്ള ആളുകൾ ബി.ജെ.പിയിലെ മന്ത്രിമാരായി ഉയരുന്നത് രാജ്യത്തിൻ്റെ സാമൂഹികാവസ്ഥയെ കൂടുതൽ ബാധിക്കുന്നുണ്ട്. കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, സാധ്വി പ്രജ്ഞ, ഗിരിരാജ് സിംഗ്, തെജസ്‌വി സൂര്യ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം.
പാർട്ടി വക്താക്കൾ മാധ്യമ നെറ്റ്‌വർക്കുകൾ മുഖേന വ്യക്തിപരവും വിദ്വെഷകരവും ഭിന്നിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പരാമർശങ്ങൾ നടത്തുമ്പോളുള്ള മോദി സർക്കാരിന്റെ മൗനവും കാര്യങ്ങൾ കൂടുതൽ വഷളാക്കി. ടൈംസ് നെറ്റ്‌വർക്കിന്റെ ഗ്രൂപ്പ് എഡിറ്റർ ആയ നാവിക കുമാർ മുൻവിധിയുള്ള മോഡറേറ്ററുടെ ഒരു മികച്ച ഉദാഹരണമാണ്, അത്തരം സംവാദങ്ങൾ നടത്തുന്നതിന് അവർ ഒരിക്കലും വിമര്ശിക്കപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ചെയ്തിട്ടുമില്ല.
ഇപ്പോൾ അന്താരാഷ്ട്ര വിഷയമായി മാറിയിരിക്കുന്ന മറ്റൊരു വിവാദ ചർച്ചയിൽ ഗ്യാൻ വാപി പള്ളിക്കുള്ളിൽ ശിവലിംഗമുണ്ടായിരുന്നോ എന്നതായിരുന്നു മറ്റൊരു ചർച്ച. ‘ഫൗണ്ടൈൻ ലോബി’ മാത്രം ആണെന്നും പള്ളിയിൽ ‘ശിവലിംഗം’ ഉണ്ടെന്ന് വിശ്വസിക്കുന്നവരും തമ്മിൽ ചാനലിൽ തന്നെ തർക്കിച്ചപ്പോൾ അവതാരക ഒരു ഘട്ടത്തിലും ഇടപെടുകയോ മൈക്ക് മ്യൂട്ട് ചെയ്യുകയോ നൂപുർ ശർമയുടെ ആക്ഷേപകരമായ പരാമർശങ്ങളെ അപലപിക്കുകയോ ചെയ്തില്ല. മാത്രവുമല്ല, മറ്റൊരു സംവാദത്തിൽ അവർ നൂപുർ ശർമയെ പ്രതിരോധിക്കുന്നതായും കാണപ്പെട്ടു.
നാവിക കുമാറും അവരെപ്പോലുള്ള പലരും ഇന്ത്യയിലെ മതഭ്രാന്തും ഇസ്ലാമോഫോബിയയും വർധിപ്പിക്കുന്നതിൽ പങ്കാളികളാണ്. കൂടാതെ ഇത്തരം ചാനലുകൾക്കും വാർത്ത അവതാരകർക്കുമെതിരെ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ഒരു അച്ചടക്ക നടപടിയും ഇത് വരെ എടുത്തിട്ടുമില്ല.
നൂപുർ ശർമയുടെ സസ്പെൻഷൻ വെറുമൊരു കണ്ണിൽപൊടിയായാണ് പലരും കാണുന്നത്. ഇന്ത്യൻ സർക്കാർ അതിന്റെ പൗരന്മാർക്കും ലോകത്തിനും വളരെ ദാരുണമായ ഒരു സന്ദേശം ആണ് ഇതിനാൽ അയച്ചത്: അതായത് രാജ്യം സാമ്പത്തിക താൽപര്യങ്ങളിൽ മാത്രമാണ് ശ്രദ്ധിക്കുന്നത് എന്ന്. കൂടാതെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള വിദേശ കമെന്റുകൾ – സിഖുകാർക്കോ മുസ്ലീങ്ങൾക്കോ വേണ്ടിയായായലും – അത് രാജ്യത്തിന്റെ വർധിച്ചുവരുന്ന ഭൂരിപക്ഷവാദത്തെയും രാഷ്ട്രീയ ധ്രുവീകരണത്തെയും ലോകത്തിനു മുന്നിൽ തുറന്നു കാട്ടുന്നു. വിദേശ ഇടപെടലുകൾ ഫലം കണ്ടു എന്നത് ഇന്ത്യൻ സർക്കാരിന്റെ പിടിപ്പുകേട് എന്നേ മനസ്സിലാക്കേണ്ടതുള്ളൂ, അത് ഇന്ത്യയുടെ നില അന്താരാഷ്ട്ര തലത്തിൽ കുറക്കുകയേയുള്ളൂ.
മറ്റു മുസ്ലിം രാഷ്ട്രങ്ങൾ തങ്ങൾക്ക് വേണ്ടി സംസാരിച്ചാൽ മാത്രമേ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകൂ എന്ന മുസ്ലീങ്ങളുടെ മനസ്സിലാക്കൽ, പ്രശ്നത്തെ കൂടുതൽ ഖേദകരമാക്കുന്നു. രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി മോദിക്ക് എഴുതിയ തുറന്ന കത്തിൽ, അദ്ദേഹത്തിന്റെ ഹിന്ദുത്വ അണികൾ അന്യായമായി അഴിഞ്ഞാടുന്നത് തടയണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു, അല്ലാത്തപക്ഷം അത് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സർക്കാരിനെയും തിരിഞ്ഞു കുത്താനും ഒടുവിൽ ഇന്ത്യൻ താൽപര്യങ്ങൾ തന്നെ വ്രണപ്പെടാനും കാരണമാകുമെന്ന് ഞാൻ അറിയിച്ചിരുന്നു. എന്നാൽ ഇത്ര പെട്ടെന്ന് കാര്യങ്ങൾ അതിലേക്കെത്തുമെന്ന് കരുതിയില്ല.
the print ൽ സൈനബ് സിക്കന്ദർ എഴുതിയത്.
മൊഴിമാറ്റം: അസ്മ മൻഹാം