ഹേമംഗ് അശ്വിൻ കുമാർ
നിന്റെ പേരിലുള്ളത്
എന്താണ് ബിൽക്കീസ്?
എന്റെ കവിതയെ അത് തുളയ്ക്കുന്നു,
കൊട്ടിയടയ്ക്കപ്പെട്ട കാതുകളിൽനിന്ന് ചോരയൊലിക്കുന്നു.
നിന്റെ പേരിലുള്ളത്
എന്താണ് ബിൽക്കീസ്?
അഴിഞ്ഞാടുന്ന നാവുകളെ
അത് തളർത്തുന്നു,
സംഭാഷണത്തിനിടയ്ക്കുവെച്ച്
അത് മരവിക്കുന്നു.
നിന്റെ കണ്ണുകളിലെ
വിഷാദത്തിന്റെ ഉഗ്രസൂര്യന്മാർ,
നിന്റെ വേദനയിൽനിന്ന്
ഞാൻ ആവാഹിക്കുന്ന
എല്ലാ പ്രതിബിംബങ്ങളേയും ഇരുട്ടിലാഴ്ത്തുന്നു.
തീർത്ഥാടനത്തിന്റെ അനന്തമായ തിളയ്ക്കുന്ന മരുഭൂമി
ഓർമ്മകളുടെ ചുഴി നിറഞ്ഞ കടലുകൾ, എല്ലാം
ആ തളർന്ന നോട്ടത്തിൽ നശിച്ചേപോകുന്നു.
ഞാൻ ഉയർത്തിപ്പിടിച്ച എല്ലാ
മൂല്യങ്ങളേയും അത് വറ്റിക്കുന്നു.
സംസ്കാരമെന്ന
ഈ നശിച്ച ചിട്ടുകൊട്ടാരത്തെ,
വിറ്റഴിക്കപ്പെട്ട ഈ നുണയെ
അത് തല്ലിയുടയ്ക്കുന്നു.
കാവ്യനീതിയുടെ സൂര്യകാന്തിമുഖത്ത്,
മഷിപ്പാത്രങ്ങൾ ഉടയ്ക്കുന്ന എന്താണ്
നിന്റെ പേരിലുള്ളത് ബിൽക്കീസ്?
സലേഹയുടെ പൊട്ടിപ്പിളർന്ന
മൃദുവായ തലയോട്ടിപോലെ,
നിന്റെ രക്തത്തിൽ കുതിർന്ന നിശ്വാസമേറ്റ്
ഈ അപമാനിതയായ ഭൂമി
ഒരിക്കൽ പൊട്ടിത്തെറിക്കും
ഒരു പെറ്റിക്കോട്ടുമിട്ട്
നീ കയറിയ കുന്നുകൾ
ഒരുപക്ഷേ കാലങ്ങളോളം
ഒരു പുല്ലുപോലും മുളയ്ക്കാതെ
വിവസ്ത്രയായിക്കിടക്കും
ഈ ഭൂമിയിലൂടെ വീശിയടിക്കുന്ന കാറ്റ്
വന്ധ്യതയുടെ ശാപവചനങ്ങൾ മുഴക്കും
പ്രപഞ്ചത്തിന്റെ ദീർഘമായ
അർദ്ധവൃത്തത്തിനിടയിൽവെച്ച്
എന്റെ ലൈംഗികോപാസനയുടെ തൂലികയെ
തടഞ്ഞുനിർത്തുകയും
അതിന്റെ മുനയൊടിക്കുകയും ചെയ്യുന്ന
എന്താണ് നിന്റെ പേരിലുള്ളത് ബിൽക്കീസ്?
നിന്റെ സ്പർശമേൽക്കുന്നതുവരെ,
നീ ഊർജ്ജം പകരുന്നതുവരെ
നിർജ്ജീവമായ ഒരു ദയാവായ്പായി,
നിഗൂഢമായ നിയമവ്യാപാരമായി
ഒരുപക്ഷേ ഈ കവിതയും
പാഴായിക്കിടന്നേക്കാം
അതിന് നിന്റെ പേര് നൽകൂ ബിൽക്കീസ്,
വെറുമൊരു പേരല്ല,
എന്റെ ജരാഗ്രസ്തമായ, ദുഷിച്ച
വിഷയങ്ങൾക്കുള്ള ക്രിയാപദമാകൂ നീ,
ബിൽക്കീസ്.
നങ്കൂരമിടാത്ത നാമപദങ്ങളെ
വിശേഷണപദങ്ങളാക്കൂ ബിൽക്കീസ്
യുദ്ധസജ്ജമായ പ്രവൃത്തികളെ,
പുറത്തുവരാൻ പഠിപ്പിക്കുന്ന
ചോദ്യരൂപത്തിലുള്ള, ചുണയുള്ള
ക്രിയാവിശേഷണങ്ങളാക്കൂ ബിൽക്കീസ്
വൈകല്യങ്ങൾ തീർത്ത്,
എന്റെ ഭാഷയെ സൗമ്യവും
സർപ്പഗതിയുമുള്ളതാക്കൂ ബിൽക്കീസ്,
ഉൾക്കരുത്തിന്റെ ഒരു രൂപകം
സ്വാതന്ത്ര്യത്തിന്റെ അലങ്കാരം
നീതിയുടെ സ്വരാക്ഷരപ്രാസം
പകയുടെ വിരോധാലങ്കാരം
എന്നിട്ട്, അതിന് നിന്റെ കാഴ്ച്ച നൽകൂ ബിൽക്കീസ്,
നിന്നിൽനിന്നൊഴുകുന്ന രാത്രി
അതിന്റെ കണ്ണുകളുടെ അഞ്ജനമാകട്ടെ ബിൽക്കീസ്
നിന്റെ നാമം അതിന്റെ പ്രാസമാവട്ടെ ബിൽക്കീസ്,
നിന്റെ നാമം അതിന്റെ വാദ്യഘോഷമാവട്ടെ ബിൽക്കീസ്,
നിന്റെ പേർ
താളുകളുടെ തടവറ തകർക്കട്ടെ…
ഈ കവിത ചിറകുകൾ വിടർത്തി
ഉയരങ്ങളിലേക്ക് കുതിക്കട്ടെ,
മാനവികതയുടെ വെള്ളപ്പിറാവുകൾ
ഈ രക്തഗ്രഹത്തെ
അതിന്റെ ചിറകിനടിയിലൊതുക്കട്ടെ,
നിന്റെ പേരിലുള്ളതെല്ലാം നൽകി
അതിന് വിശ്രാന്തി പകരട്ടെ
പ്രാർത്ഥന,
ഒരിക്കലെങ്കിലും എന്റെ പേർ
നിന്റേതാകട്ടെ, ബിൽക്കീസ്.
പരിഭാഷ: രാജീവ് ചേലനാട്ട്