Skip to content Skip to sidebar Skip to footer

വീട് പൊളിക്കലും മാധ്യമ ആഘോഷങ്ങളും.

അർഷി ഖുറേഷി

യു.പിയിലെ അലഹബാദിൽ ആക്ടിവിസ്റ്റ് ജാവേദ് മുഹമ്മദിന്റെ വീട് ഞായറാഴ്ച്ച അധികൃതർ തകർക്കുകയുണ്ടായി. അനധികൃതമായി നിർമിച്ചതാണെന്ന് പറഞ്ഞാണ് വീട് പൊളിച്ചു മാറ്റിയത്.

മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന വിധം ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമ നടത്തിയ പരാമർശങ്ങൾക്കെതിരെ അലഹബാദിൽ നടന്ന പ്രതിഷേധങ്ങളുടെ പ്രധാന ഗൂഢാലോചനക്കാരനെന്ന് ആരോപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവ് കൂടിയായ ജാവേദിനെ യു.പി പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി.

പ്രതിഷേധവുമായി ബന്ധപ്പെട്ട് 68 പേരെ അലഹബാദിൽ നിന്ന് അറസ്റ്റ് ചെയ്തതായി വെള്ളിയാഴ്ച്ച ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. അതേ രാത്രി തന്നെ, ജാവേദിന്റെ ഭാര്യയെയും ഇളയ മകളെയും പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി സിവിൽ ലൈൻസ് മഹിളാ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മണിക്കൂറുകൾക്ക് ശേഷമാണ് വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ജാവേദിന്റെ മകൾ ആഫ്രീൻ ഇതറിയുന്നത്.

ഞായറാഴ്ച്ച രാവിലെ പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി അഫ്രീന്റെ കുടുംബത്തോട് 11:00 മണിക്ക് വീട് ഒഴിയാൻ ആവശ്യപ്പെട്ടു. “മെയ് 10ന് ജാവേദിന്റെ കുടുംബത്തിന് നോട്ടീസ് നൽകിയിട്ടുണ്ടായിരുന്നുവെന്നും
മെയ് 24 ന് ഹിയറിങ് നടത്തുമെന്ന് അറിയിച്ചിരുന്നതായും അധികൃതർ അവകാശപ്പെട്ടു. എന്നാൽ, കുടുംബത്തിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. വീട് അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നോട്ടീസ്.

തന്റെ കുടുംബാംഗങ്ങൾക്ക് മുമ്പ് ഒരു അറിയിപ്പും നൽകിയിട്ടില്ലെന്നും ഇത് കുപ്രസിദ്ധമായ “ബുൾഡോസർ രാഷ്ട്രീയ”ത്തിന്റെ ഭാഗമാണെന്നും അഫ്രീൻ മക്തൂബ് മീഡിയയോട് പറഞ്ഞു.

ഇടിച്ചുപോളിക്കലും മാധ്യമ ആഘോഷവും

മണിക്കൂറുകൾക്കകം ജാവേദിന്റെയും അഫ്രീൻറെയും വീട് തകരുന്നത് മാധ്യമങ്ങൾ ആഘോഷിച്ചു; തകർന്നു കൊണ്ടിരിക്കുന്ന അവരുടെ വീടിനു മുന്നിൽ നിന്ന് മാധ്യമപ്രവർത്തകർ ബുൾഡോസർ ചെയ്യുന്നതിന്റെ വിശദമായ വിവരണങ്ങൾ നൽകികൊണ്ടിരുന്നു. അവരുടെ കുടുംബത്തിന്റെ സ്വത്തുക്കൾ- ഫർണിച്ചറുകൾ, ഗവേഷണ പ്രബന്ധങ്ങൾ, പോസ്റ്ററുകൾ, പ്രമാണങ്ങൾ, പുസ്‌തകങ്ങൾ എല്ലാം നശിപ്പിക്കുന്നത് തത്സമയം കാണിക്കുകയും അതുവഴി കാഴ്ച്ചക്കാർക്കും അധികാരത്തിലുള്ളവർക്കും കുടുംബത്തിന്റെ വേദന ആസ്വദിക്കാൻ വഴിയൊരുക്കി കൊടുക്കുകയുമാണ് മാധ്യമങ്ങൾ ചെയ്തത്.

തകർന്നു കിടക്കുന്ന വീടിനുള്ളിൽ ഉണ്ടായിരുന്ന, “അനീതി നിയമമാകുമ്പോൾ, കലാപം കടമയായി മാറുന്നു,” എന്ന പോസ്റ്റർ ചൂണ്ടിക്കാണിച്ചുകൊണ്ട് “ഇൻക്രിമിനേറ്റിങ് എവിഡെൻസ്” എന്നാണ് മാധ്യമങ്ങൾ പറഞ്ഞത്. അതിനെ “അക്രമ”വുമായി ബന്ധപ്പെടുത്തികൊണ്ട് റിപ്പോർട്ടർമാർ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.

അതേസമയം, സർക്കാരിന്റെ നിയമവിരുദ്ധമായ നടപടിയെ ന്യായീകരിച്ച ഭരണകക്ഷി വക്താക്കളെ അവരുടെ സമ്പന്നമായ സ്റ്റുഡിയോകളിലിരുന്ന് വാർത്താ അവതാരകർ അഭിമുഖം നടത്തി.

‘ബുൾഡോസറുകളും കലാപകാരികളും’, ‘കലാപകാരികളെ വെറുതെ വിടില്ല,’ കലാപകാരികൾക്കെതിരെ നടപടി: നീതിയോ പ്രതികാരമോ?, ‘ബുൾഡോസർ നീതിയുടെ കാലം’,’മറക്കാനാവാത്ത നടപടി’, ‘മുഖ്യമന്ത്രിയുടെ നോ ടോളറൻസ് പോളിസി’ എന്നിങ്ങനെയായിരുന്നു പ്രധാന തലക്കെട്ടുകൾ.

അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ അഫ്രീൻ തന്റെ വീടു തകർത്തതിനെ “കുടുംബത്തിനെതിരായ പ്രതികാര നടപടി” എന്നാണ് വിശേഷിപ്പിച്ചത്.

“സമാധാനം തകർക്കാൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്” ഉത്തർപ്രദേശ് മുഖ്യമന്ത്രി ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു, “ഒരു നിരപരാധിയെയും ടാർഗെറ്റുചെയ്യില്ല, ഒരു കുറ്റവാളിയെയും വെറുതെ വിടില്ല” അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളും ഭക്തരായ അനുഭാവികളും യോഗിക്ക് “ബുൾഡോസർ ബാബ” എന്ന പേര് നൽകിയിരുന്നു. സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന വ്യക്തികളുടെ വീടുകൾ പൊളിച്ചുകളയുന്ന ആദിത്യനാഥിന്റെ നയത്തെ “കൂട്ടായ ശിക്ഷ” എന്നാണ് വിശേഷിപ്പിച്ചത്.

മധ്യപ്രദേശ് ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഏപ്രിലിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ നശിപ്പിച്ചിരുന്നു. തൊഴിലാളിവർഗ മുസ്‌ലിംകളെ ബുദ്ധിമുട്ടിക്കുന്നതിനും സർക്കാരിനെ എതിർക്കുന്നവരെ അടിച്ചമർത്തുവാനുമാണ് സംസ്ഥാന സർക്കാർ ഈ നിയമവിരുദ്ധ നയം നടപ്പിലാക്കുന്നത്.

ഭരിക്കുന്ന സർക്കാരിന്റെ പക്ഷപാതപരമായണ് നടപടിയുടെ ഫലമായി അഫ്രീന്റെ കുടുംബം കഷ്ടപ്പെടുമ്പോൾ, മാധ്യമങ്ങളും ഹിന്ദുത്വ അനുകൂലികളും അവരുടെ ദുരവസ്ഥയിൽ സന്തോഷിച്ചു. അവരുടെ വീട് നശിപ്പിച്ചത് അവർ വിജയമായി ആഘോഷിച്ചു.

“ജാവേദ് മുഹമ്മദിന്റെ വീടിന് നേരെയുള്ള ബുൾഡോസർ ആക്രമണം, യോഗി സർക്കാർ കലാപകാരികളെ വെറുതെ വിടില്ല” സി.എൻ.എൻ ന്യൂസ് ഹിന്ദി റിപ്പോർട്ട് ചെയ്തു.

ഒരു തെളിവിന്റെയും പിൻബലമില്ലാതെയാണ് ഒരാളെ “മാസ്റ്റർ മൈൻഡ്” എന്ന് ഈ വാർത്താ ചാനലുകൾ മുദ്രകുത്തുന്നത്.

മുസ്‌ലിം വീടുകൾ തകർക്കുന്നതിനെ പ്രസിദ്ധമായ വാർത്താ സംഘടനകളും പൊതുജനങ്ങളും ആഘോഷിക്കുന്നത് അർത്ഥശൂന്യമായ വിദ്വേഷത്തിന്റെ ഉദാഹരണമാണ്. അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഇസ്‌ലാമോഫോബിയ വ്യാപിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.

മുസ്ലീം വീടുകൾ തകർത്തത് മുസ്ലിംകളോടുള്ള പക്ഷപാതത്തിന്റെ രൂപരേഖയാണ് സൂചിപ്പിക്കുന്നത്. മുതിർന്ന മാധ്യമപ്രവർത്തകൻ ഷംസ്-ഉർ-റഹ്മാൻ-അലവി പറയുന്നു. ഇത്തരം സന്ദർഭങ്ങളിൽ മാധ്യമങ്ങൾക്ക് സംശയാസ്പദമായ പങ്കുണ്ട്.

“ഇത്തരം വാർത്തകൾക്ക് നൽകുന്ന പ്രധാന്യം ന്യൂസ് റൂം ഘടനയെയും മുൻവിധികളെയും പ്രതിഫലിപ്പിക്കുന്നു. സ്വന്തം നേട്ടത്തിനായി സ്ഥാപനത്തെ ത്രിപ്തിപെടുതുകയാണ് റിപ്പോർമാർ ലക്ഷ്യമിടുന്നത്” അലവി കൂട്ടിച്ചേർത്തു.

“ജനങ്ങളുടെ അഭിപ്രായം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യത്ത്, പക്ഷപാതപരമായ കവറേജുകൾ പരിശോധിക്കാൻ നമുക്ക് ഒരു മാധ്യമ നിരീക്ഷകസംഘം ഇല്ലെന്നത് നിർഭാഗ്യകരമാണ്” അലവി പറഞ്ഞു.

പൊളിറ്റിക്കൽ അനലിസ്റ്റ് സൈനബ് സിക്കന്ദർ തന്റെ ‘ഇസ്ലാമോഫോബിയ ഇൻ ഇന്ത്യൻ മീഡിയ’ എന്ന പ്രബന്ധത്തിൽ എഴുതുന്നു; “മുസ്ലീങ്ങളെ ഭീകരവാദികൾ എന്ന് മുദ്രകുത്തിയുള്ള മാധ്യമങ്ങളുടെ നിരന്തര ആക്രമണത്തിലൂടെ ഇസ്ലാമോഫോബിയയുടെ കേന്ദ്രമാവുകയാണ് ഇന്ത്യ.”

ഇന്ത്യൻ മുസ്ലിംകളെ പൈശാചികവൽക്കരിക്കുന്നത് വർഗീയ പ്രൈംടൈം ഷോകളാണെന്ന് അവർ പറയുന്നു. “ക്ലിക്ക്ബെയ്റ്റ്’ ആയ മുൻ പേജിലെ തലക്കെട്ടുകൾ, കമ്മ്യൂണിറ്റികൾക്കിടയിലെ വിള്ളലുകൾ ആഴത്തിലാക്കാനും “ഞങ്ങൾക്കെതിരെ അവർ” എന്ന ആശയം ഊട്ടി ഉറപ്പിക്കുന്നതുമാണ്” സിക്കന്ദർ എഴുതുന്നു.

ഇന്ത്യൻ മാധ്യമങ്ങൾ ഇന്ത്യയിലെ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ ഹൃദയങ്ങളിൽ മുസ്ലിംകളെ കുറിച്ച് യുക്തിരഹിതമായ ഭയം സൃഷ്ടിച്ചുകൊണ്ട്, രാജ്യത്തെ മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയാണ്.

ജാവേദ് മുഹമ്മദിന്റെ അഭിഭാഷകൻ കമൽ കൃഷ്ണ റോയ് വീട് പൊളിക്കാനുള്ള നടപടി ചോദ്യം ചെയ്തുകൊണ്ട് അലഹബാദ് കോടതിയെ സമീപിച്ചിരുന്നു.

ജാവേദ് മുഹമ്മദിന്റെ ഭാര്യ പർവീൺ ഫാത്തിമയുടെ പേരിലാണ് വീട് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് റോയ് ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പറയുന്നു. “പർവീൺ ഫാത്തിമയുടെ പിതാവിൽ നിന്നുള്ള സമ്മാനമാണ് വീട്” എന്ന് റോയ് ‘സ്ക്രോളി’നോട് പറഞ്ഞു.

ആ വീട് പൊളിക്കാൻ ജില്ലാ-പോലീസ് ഭരണകൂടവും വികസന അതോറിറ്റിയും നടത്തുന്ന ഏതൊരു ശ്രമവും നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവും ജാവേദ് മുഹമ്മദിന്റെ ഭാര്യയോടും മക്കളോടും കാണിക്കുന്ന കടുത്ത അനീതിയുമാണെന്ന് ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ റോയ് പറയുന്നു.

ഇരുപത് വർഷത്തിലേറെയായി തങ്ങൾ വീട്ടു നികുതി അടയ്ക്കുന്നുണ്ടെന്നും അലഹബാദ് വികസന അധികാരികളിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അഫ്രീൻ മാധ്യമങ്ങളോട് പറഞ്ഞു.

“അത് നിയമവിരുദ്ധമായ വീടാണെങ്കിൽ എന്തിനാണ് അവർ ഞങ്ങളുടെ നികുതി സ്വീകരിക്കുന്നത്?” ഫാത്തിമ ചോദിച്ചു.

അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായ അരീബ് ഉദ്ദീൻ അഹമ്മദ് പറയുന്നു, ഇത്തരം പൊളിക്കൽ നടപടികളുടെ മുഴുവൻ പ്രക്രിയയും നിയമവാഴ്ചയുടെ ലംഘനമാണെന്നു.

“ഗണ്യമായ സമയം നൽകാതെയുള്ള ഇത്തരം പൊളിക്കൽ നടപടി, ‘അവരെ കേൾക്കുക’ എന്ന അടിസ്ഥാന അവകാശത്തിന്റെ ലംഘനമാണ്(റൈറ്റ് ടു ബി ഹേർഡ് ) – ആരും കേൾക്കാതെ അപലപിക്കരുത് എന്നതാണ് സ്വാഭാവിക നീതിയുടെ പ്രധാന തത്വങ്ങളിലൊന്ന്. പൊളിക്കൽ നടപടിയുടെ കാര്യത്തിൽ ഇത് വ്യക്തമായി പാലിക്കപ്പെട്ടില്ല.” അഹമ്മദ് പറഞ്ഞു.

2010ലെ സുദാമ സിങ് കേസിൽ കുടിയൊഴിപ്പിക്കപ്പെടുന്നതിന് മുമ്പ്, കുടിയൊഴിപ്പിക്കൽ നേരിടുന്ന എല്ലാവരെയും സർവേ ചെയ്യുകയും പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നാണ് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്തിന് കാരണങ്ങളുണ്ടെങ്കിൽ, കെട്ടിടം പൊളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,
ഉദ്യോഗസ്ഥർ ആദ്യം പകരം സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി നേതാവും സി.എ.എ വിരുദ്ധ പ്രക്ഷോഭം നയിച്ച നേതാക്കളിലൊരാളുമാണ് അഫ്രീൻ. നിലവിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ദേശീയ സെക്രട്ടറിയാണ്.

സമാജ്‌വാദി പാർട്ടി, കോൺഗ്രസ്, ബി.എസ്‌.പി, എ.ഐ.എം.ഐ.എം, ഐ.യു.എം.എൽ, ഡബ്ല്യു.പി.ഐ, എസ്.ഡി.പി.ഐ, പി.എഫ്‌.ഐ നിരവധി വിദ്യാർഥി സംഘടനകൾ, ജവഹർലാൽ നെഹ്‌റു സർവകലാശാല സ്റ്റുഡന്റ്‌സ് യൂണിയൻ എന്നിവയുടെ നേതാക്കൾ ഉത്തർപ്രദേശ് പോലീസിന്റെ പക്ഷപാതപരമായ നടപടികളെ അപലപിച്ച് ജാവേദിനെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.