1951 മുതലുള്ള അസമിലെ പൗരത്വ രജിസ്റ്റർ പരിഷ്കരണത്തിന്റെ തലവാനായി ആറ് വർഷക്കാലം ഉണ്ടായിരുന്ന ആളാണ് പ്രതീക് ഹജേല. 2019 വരെ വളരെ കാര്യക്ഷമമായി പ്രവർത്തിച്ച ഇദ്ദേഹം കഴിഞ്ഞ മൂന്ന് വർഷങ്ങളായി ദേശവിരുദ്ധനായി മുദ്രകുത്തപെട്ടുകൊണ്ടിരിക്കുകയാണ്.
മനപൂർവ്വമായ നിയമലംഘനത്തിനും എൻ. ആർ. സി പരിഷ്കരണ പ്രക്രിയയിലെ പരിശോധനകൾ മനഃപൂർവം ഒഴിവാക്കിയതിനും പ്രഖ്യാപിത വിദേശികൾ, സംശയാസ്പദമായ വോട്ടർമാർ, അവരുടെ പിൻഗാമികൾ എന്നിവരെ പൗരത്വ രജിസ്റ്ററിൽ പേരുകൾ രേഖപ്പെടുത്താൻ അനുവദിച്ചതിനുമെതിരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിനോട് നടപടി ആവശ്യപ്പെട്ടുകൊണ്ട് ഹജേലയുടെ പിൻഗാമിയായി സംസ്ഥാന എൻ.ആർ.സി കോർഡിനേറ്ററായി ചുമതലയേറ്റ ഹിതേഷ് ദേവ് ശർമ മെയ് 19-ന് എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു.
“പരാതിയുണ്ടായിട്ടും 64,247 പേരുടെ പുനഃപരിശോധന മനഃപൂർവം ഒഴിവാക്കിയെന്നും” അതോടൊപ്പം “ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിനാൽ” അദ്ദേഹത്തിന്റെ പ്രവൃത്തിയെ രാജ്യദ്രോഹമായി കണക്കാക്കണമെന്നും എഫ്.ഐ.ആറിൽ പറയുന്നു.
2014 ഡിസംബർ മുതലുള്ള NRC പ്രവർത്തനങ്ങൾ നിരീക്ഷിച്ച സുപ്രീം കോടതി, 2019 നവംബറിൽ അദ്ദേഹത്തെ സ്വന്തം സംസ്ഥാനമായ മധ്യപ്രദേശിലേക്ക് മാറ്റിയിരുന്നു. അതിനു ശേഷം ജഹേല നേരിടേണ്ടി വന്ന ആദ്യത്തെ കേസല്ല ഇത്. അന്ന് സുപ്രീം കോടതി കാരണമൊന്നും പറഞ്ഞില്ലെങ്കിലും, നേരത്തെ കർശന സുരക്ഷ നൽകപ്പെട്ടിരുന്ന അദ്ദേഹത്തിന് “ചിലവേറിയ” എൻ.ആർ.സി പദ്ധതി കൈകാര്യം ചെയ്യുന്നതിന് അസമിലെ ഭാരതീയ ജനതാ പാർട്ടി (ബി.ജെപി.) നേതൃത്വത്തിലുള്ള സഖ്യസർക്കാരിന്റെ ഭാഗത്തു നിന്ന് വലിയ സമ്മർദ്ദമുണ്ടായിരുന്നു എന്നാണ് വിശ്വസിക്കുന്നത്.
അസമിലെ NRC പദ്ധതിക്ക് 1,600 കോടി രൂപയിലധികം ചിലവായിരുന്നു. കൂടാതെ 2018 ജൂലൈയിലെ കരട് പൗരന്മാരുടെ പട്ടികയിൽ “സംശയാസ്‌പദമായ ദേശീയതയുള്ള ആളുകളുടെ” എണ്ണം 41 ലക്ഷത്തിൽ നിന്ന് 2019 ഓഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച പൂർണ പട്ടികയിൽ 19.06 ലക്ഷമായി “ചുരുക്കി”യതിൽ തദ്ദേശീയ ഗ്രൂപ്പുകൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആകെ മൊത്തം 3.3 കോടി അപേക്ഷകരാണ് ഉണ്ടായിരുന്നത്.
തദ്ദേശീയ ഗ്രൂപ്പുകൾ ആഗ്രഹിക്കുന്നത് 40 ലക്ഷത്തോളം വരുമെന്ന് കണക്കാക്കപ്പെടുന്ന 1971-ന് മുമ്പുള്ള എല്ലാ കുടിയേറ്റക്കാരെയും ഒഴിവാക്കാനാണ്. അതേസമയം ഒഴിവാക്കപ്പെട്ട ഹിന്ദുക്കളെ ഉൾപ്പെടുത്തുത്താനും കൂടുതൽ മുസ്ലീങ്ങളെ എൻ.ആർ.സിയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.
തദ്ദേശീയരല്ലാത്ത ഹിന്ദുക്കൾ ബി.ജെ.പിക്ക് ഗണ്യമായ വോട്ട് ബാങ്കാണെന്നിരിക്കെ, 2014 ഡിസംബർ 31-ന് ഇന്ത്യയിൽ അഭയം പ്രാപിച്ച ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്‌ലിംകൾക്ക് അതിവേഗം പൗരത്വം നൽകാൻ ശ്രമിക്കുന്ന 2019 ലെ പൗരത്വ (ഭേദഗതി) നിയമം നടപ്പിലാക്കുക എന്ന പാർട്ടിയുടെ ലക്ഷ്യവും അക്കൂട്ടരാണ്.
“സ്ഫോടനാത്മക പദ്ധതി”
കോൺഗ്രസ് കാലഘട്ടത്തിൽ ആരംഭിച്ച സ്ഫോടനാത്മകമായ പദ്ധതി എന്ന് പറയുന്ന പൗരത്വ രജിസ്റ്റർ ബി.ജെ.പി ഭരണകാലത്ത് പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, ചുക്കാൻ പിടിച്ച ശ്രീ. ഹജേലയുടെ മേൽ ഇടിത്തി വീഴുമെന്ന് അസമിലെ ഔദ്യോഗിക വൃത്തങ്ങൾക്കിടയിൽ സംസാരമുണ്ടായിരുന്നു. താൻ സാഹസിക പ്രവർത്തനമാണ് ചെയ്യുന്നതെന്ന് അദ്ദേഹം തന്നെ നേരത്തെ സൂചിപ്പിച്ചിരുന്നു.
എൻ.ആർ.സിയുടെ സമ്പൂർണ്ണ കരട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അദ്ദേഹം ദി ഹിന്ദുവിനോട് പറഞ്ഞതിങ്ങനെയാണ്, “പദ്ധതി നടപ്പിലാക്കൽ പറഞ്ഞത്ര എളുപ്പമായിരുന്നില്ല. 2010-ൽ അസമിലെ ബാർപേട്ടയിലും ഛായ്ഗാവിലും പരാജയപ്പെട്ട ഒരു പൈലറ്റ് പ്രോജക്റ്റ് ഒഴികെ, ഇന്ത്യയിൽ ഒരിടത്തും ഒരു മാതൃകയും ഇല്ലാത്തതിനാൽ 1951-ലെ എൻ.ആർ.സി പരിഷ്കരിക്കുന്നതിന് ഞങ്ങളുടെതായ വഴി സൃഷ്ടിക്കേണ്ടി വന്നു.”
അസമിലെ ബി.ജെ.പി സർക്കാർ എൻ.ആർ.സിയിൽ പിഴവു പറ്റിയതായി അടയാളപ്പെടുത്താൻ തിടുക്കം കാട്ടുകയും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ 20% പേരെങ്കിലും ഒപ്പം മറ്റ് ജില്ലകളിലെ 10% പേരെങ്കിലും വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പട്ടികയിൽ നിന്ന് പുറത്തായവരുടെ വിശദാംശങ്ങൾ എൻആർസി അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളുടെ അത്രതന്നെ അമുസ്ലിംകളുടെ അപേക്ഷകളും നിരസിച്ചതിൽ ബി.ജെ.പിക്ക് അതൃപ്തിയുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
1971 മാർച്ച് 24 ന് പൗരന്മാരല്ലാത്തവരെ കണ്ടെത്തുന്നതിനും കസ്റ്റഡിയിലെടുത്ത് നാടുകടത്തുന്നതിനുമുള്ള കട്ട്-ഓഫ് തീയതിയായി നിർദ്ദേശിക്കുന്ന 1985 ലെ അസം കരാറിന്റെ അടിസ്ഥാനത്തിൽ “അനധികൃത കുടിയേറ്റക്കാരെ” ഇല്ലാതാക്കുക എന്നതായിരുന്നു NRC യുടെ അടിസ്ഥാന ലക്ഷ്യം . ‘ബംഗ്ലാദേശ് വിവാദം’ എന്ന് വിളിക്കപ്പെടുന്ന പ്രശ്നം അസമിലെ രാഷ്ട്രീയത്തിൽ അന്നുമുതലേ ആധിപത്യം സ്ഥാപിച്ചിരുന്നു.
‘ആദ്യത്തെ കേസല്ല ഇത്’
ഹജേലക്കെതിരായ ആദ്യത്തെ പരാതി ശർമ്മയുടേതല്ല. ഒരു മാസത്തിനുള്ളിൽ പ്രസിദ്ധീകരിച്ച പൂർണ്ണമായ ഡ്രാഫ്റ്റിലെ “പൊരുത്തക്കേടുകൾ” ആരോപിച്ച് അസം പോലീസ് 2019 സെപ്റ്റംബറിൽ അദ്ദേഹത്തിനും മറ്റ് അജ്ഞാത ഉദ്യോഗസ്ഥർക്കുമെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കിഴക്കൻ അസമിലെ ദിബ്രുഗഡിലെ ഒരു വ്യവസായിയും ഗുവാഹത്തിയിലെ തദ്ദേശീയ ആസാമീസ് മുസ്ലീം വിദ്യാർത്ഥി സംഘടനയുമാണ് ഇയാൾക്കെതിരെ കേസുകൊടുത്തത്. എൻ.ആർ.സിയിലേക്ക് നയിക്കാനിടയായ 2009 ജൂലായിൽ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച അസം പബ്ലിക് വർക്ക്സ് എന്ന എൻ.ജി.ഒ, അദ്ദേഹത്തിനെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ 2020 മെയ് മാസത്തിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തി. പരിഷ്കരണ പ്രക്രിയയ്ക്കിടെ ‘ഫാമിലി ട്രീ’ പരിശോധനയിൽ കൃത്രിമം കാണിച്ചതായി ആരോപിച്ച് 2021 ജൂണിൽ, ഇതേ സ്ഥാപനം സംസ്ഥാന സി.ഐ.ഡിയിൽ എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു.
1951-ലെ എൻ.ആർ.സിയിൽ ഉൾപ്പെട്ടവരോ 1971-ന് മുമ്പ് അസമിൽ സ്ഥിരതാമസമാക്കിയവരോ ആയ വ്യക്തിയിൽ നിന്ന് കണ്ടെത്തുന്ന അപേക്ഷകന്റെ പാരമ്പര്യകുടുംബത്തിലെ വിവിധ തലമുറകളുടെ വിശദാംശങ്ങളാണ് ഫാമിലി ട്രീ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
‘ചുരുങ്ങിയ പ്രതികരണം’
തന്റെ മുൻഗാമി തനിക്കെതിരെ നല്കിയ എഫ്.ഐ.ആറിനോട് പ്രതികരിക്കേണ്ടതില്ലെന്ന് ഹജേല തീരുമാനിച്ചിരുന്നു. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എം.എൽ.എ അമിനുൽ ഇസ്‌ലാമിനെപ്പോലുള്ള ചില ശബ്ദങ്ങൾ ഒഴികെ അസമിലെ ഒട്ടുമിക്ക സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതികരിച്ചില്ല. “എൻ.ആർ.സി കോർഡിനേറ്റർ തുടരാൻ യോഗ്യനല്ല” എന്നാണ് നിലവിലെ കോഡിനേറ്ററെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
ബംഗാൾ വംശജരോ ബംഗാളി സംസാരിക്കുന്നവരോ ആയ മുസ്‌ലിംകൾ എം.പി മൗലാന ബദ്‌റുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ വോട്ട് ബാങ്കാണ്.
എൻ.ആർ.സി നിലവിൽ അനക്കമില്ലാതെ കിടക്കുകയാണെങ്കിലും നിലവിലെ കരട് പട്ടികയിൽ വലിയ വത്യാസങ്ങൾ ഒന്നും ഇല്ലാത്തതാണ് പൂർണ രൂപം എന്ന വിദേശ ട്രൈബ്യുണലിലെ ചിലരെങ്കിലും പറയുന്നത് എൻ.ആർ.സി അതോറിറ്റിക്ക് ആലോസരമുണ്ടാക്കുന്നുണ്ട്.
അസമിൽ നിലവിൽ 100 സജ്ജമായ എഫ്‌ടികൾ ഉണ്ട്. അവ അസം പോലീസിന്റെ ബോർഡർ വിംഗ് മുഖേന വിദേശികളെ മാർക്ക് ചെയ്ത ആളുകളെ വിചാരണ ചെയ്യാൻ ചുമതലപ്പെടുത്തിയിരിക്കുന്ന അർദ്ധ ജുഡീഷ്യൽ സെറ്റപ്പുകളാണ്.
“ഹജേല 2019 ഓഗസ്റ്റിലെ എൻ.ആർ.സി പട്ടിക അന്തിമമാണെന്ന് തെറ്റായി അവകാശപ്പെട്ടതാണ് എഫ്ടികളുടെ ആശയക്കുഴപ്പത്തിനും അനാവശ്യ തീരുമാനങ്ങൾക്കും കാരണമായത്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ എൻ.ആർ.സി അന്തിമമാകുകയുള്ളൂ,” എൻ.ആർ.സിയുടെ അടുത്ത ഘട്ടം ഇനിയും ഏറ്റെടുത്തിട്ടില്ലെന്നും കൂട്ടിചേർത്തുകൊണ്ട് ശർമ്മ പറഞ്ഞു.
ഈ ഘട്ടത്തിൽ, പൗരന്മാരുടെ കരട് പട്ടികയിൽ നിന്ന് പുറത്തായ 19.06 ലക്ഷം പേർക്ക് ഓരോരുത്തർക്കും നിരസിച്ച സ്ലിപ്പുകളും അവർ എന്തുകൊണ്ട് നിരസിക്കപ്പെട്ടുവെന്നതിന്റെ കുറിപ്പും അയക്കുകയാണ്. ഇത്തരക്കാർ തങ്ങൾ പൗരന്മാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളുമായി നിരസിച്ച സ്ലിപ്പ് ലഭിച്ച് 120 ദിവസത്തിനകം നിയുക്ത എഫ്ടിയെ സമീപിക്കേണ്ടതാണ്.
പദ്ധതിയുടെ അനിശ്ചിതത്വത്തിനിടയിലും ഒരു കാര്യം ഉറപ്പാണ്. മിസ്റ്റർ ഹജേല ഏകദേശം മൂന്ന് വർഷം മുമ്പ് NRC വിട്ടിരിക്കാം, പക്ഷേ NRC അദ്ദേഹത്തെ വിടാൻ തയ്യാറല്ല.