‘ആൾട് ന്യൂസ്’ സ്ഥാപകരിലൊരാളായ പ്രമുഖ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ജൂൺ 27നു ഡൽഹി പോലീസിൻ്റെ സൈബർ വിഭാഗം അറസ്റ്റ് ചെയ്യുകയുണ്ടായി. 2018ൽ ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രം ‘മതവികാരം വ്രണപ്പെടുത്തി’ എന്നതാണ് ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം. മറ്റൊരു കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും, സ്റ്റേഷനിൽ എത്തിയതിനു ശേഷം ഈ കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ‘ആൾട് ന്യൂസ്’ സഹസ്ഥാപകൻ പ്രതീക് സിൻഹ പറയുന്നു.
ട്വിറ്ററിൽ മൂന്ന് ഫോളോവേർസ് മാത്രമുള്ള ‘ഹനുമാൻ ഭക്ത്’ എന്ന ‘അജ്ഞാതന്റെ’ പരാതിയെ തുടർന്നാണ് ജൂൺ 20 നു ഡൽഹി പോലീസ് കേസെടുക്കുന്നത്. 1983ൽ പുറത്തിറങ്ങിയ ഋഷികേശ് മുഖർജീ ചിത്രം ‘കിസി സെ നാ കേഹന’ യിലെ ഒരു രംഗമാണ് സുബൈർ പങ്കുവെച്ചത്. 2018ൽ ഇതേ രംഗം ‘ഇന്ത്യൻ എക്സ്പ്രസ്സ്’ പത്രം ഒരു ലേഖനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ പത്രത്തിനെതിരെയോ, സിനിമക്കെതിരെയോ, ഇതേ ചിത്രം ട്വീറ്റ് ചെയ്ത മറ്റുള്ളവർക്കെതിരെയോ മതവികാരം വ്രണപ്പെടുത്തിയതിനു കേസില്ല. എന്തുകൊണ്ട് സുബൈറിനെതിരെ മാത്രം കേസെടുക്കുന്നു?
ബാംഗ്ലൂർ സ്വദേശിയായ സുബൈർ പത്തു വർഷത്തോളം പ്രമുഖ ടെലികോം കമ്പനിയായ ‘നോകിയ’ യിൽ സോഫ്റ്റ്‌വെയർ എൻജിനിയർ ആയിരുന്നു. 2017ലാണ് സുബൈർ പ്രതീക് സിന്ഹയുമായി ചേർന്ന് ആൾട് ന്യൂസ് എന്ന സ്ഥാപനം തുടങ്ങുന്നത്. 2018 ൽ ജോലി രാജിവെച്ചു സുബൈർ മുഴുവൻ സമയവും ‘ആൾട് ന്യൂസിൽ’ കേന്ദ്രീകരിച്ചു. സംഘർഷഭരിതമായ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ ഫ്‌ളഡ്‌ലൈറ്റുകളുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിലെ തെറ്റായ അവകാശവാദം ചൂണ്ടികാണിച്ചതോടെയാണ് ആൾട് ന്യൂസ് ശ്രദ്ധിക്കപ്പെടുന്നത്.
2006ൽ ഒരു സ്പാനിഷ് ഫോട്ടോഗ്രാഫർ എടുത്ത സ്പെയിൻ-മൊറോക്കോ അതിർത്തിയിൽ നിന്നുള്ള ചിത്രമാണ് റിപ്പോർട്ടിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ആൾട് ന്യൂസ് കണ്ടെത്തി. അതോടെ വിശദീകരണം നൽകാൻ മന്ത്രാലയം നിർബന്ധിതരായി. പിന്നീടങ്ങോട്ട് ബി.ജെ.പിയുടെ നിരവധി തെറ്റായ അവകാശവാദങ്ങളും, വ്യാജ വാർത്തകളും ‘ആൾട് ന്യൂസ്’ തുറന്നുകാട്ടി. അതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തുടർച്ചയായ ഓൺലൈൻ ആക്രമണങ്ങളും പോലീസ് കേസുകളും നേരിടേണ്ടി വന്നു.
ട്വിറ്ററിൽ 5 ലക്ഷത്തിലധികം ഫോള്ളോവെർസ് ഉണ്ട് സുബൈറിന്. ബി.ജെ.പി സർക്കാരിനെ വലിയ നയതന്ത്ര പ്രതിസന്ധിയിലാക്കിയ, ദേശീയ വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദ ആദ്യമായി വെളിച്ചത്തുകൊണ്ടുവന്നത് സുബൈറാണ്. പ്രകോപനപരമായ പരാമർശങ്ങൾ നടത്താൻ അനുവദിച്ച വാർത്താ ചാനലിനെയും അതിന്റെ അവതാരകനെയും അദ്ദേഹം ചോദ്യം ചെയ്തു. സംഭവം വിവാദമാവുകയും അന്താരാഷ്ട്ര തലത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തപ്പോൾ നിരവധി ബി.ജെ.പി അനുഭാവികൾ സമൂഹ മാധ്യമങ്ങളിലൂടെ #ArrestZubair എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സുബൈറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ടിരുന്നു.
മെയ് 27നു ട്വിറ്ററിലൂടെ മൂന്ന് തീവ്രവാദികളെ ‘വിദ്വേഷ പ്രചാരകർ’ എന്ന് വിളിച്ചതിനു യു.പി പോലീസ് സുബൈറിനെതിരെ കേസെടുത്തിരുന്നു. ടൈംസ് നൗ ചാനലിൽ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്ന, നവിക കുമാർ അവതാരകയായ ചർച്ചയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ത്യയിലെ ചാനൽ ചർച്ചകൾ വിദ്വേഷപ്രചാരകർക്ക് മതഭ്രാന്ത് പറയാനുള്ള വേദിയായി മാറിയിരിക്കുന്നു എന്ന് സുബൈർ ചൂണ്ടികാണിച്ചു. “ന്യൂസ് സ്റ്റുഡിയോയിലിരുന്ന് വളരെ മികച്ച രീതിയിൽ ഒരു സമൂഹത്തിനും മതത്തിനുമെതിരെ സംസാരിക്കാൻ കഴിയുന്ന അവതാരകർ നിലവിലുള്ളപ്പോൾ ധരം സൻസദ് നടത്താൻ യതി നരസിംഹാനന്ദ സരസ്വതിയോ മഹന്ത് ബജ്‌രംഗ് മുനിയോ ആനന്ദ് സ്വരൂപോ പോലെയുള്ള വിദ്വേഷ പ്രചാരകരെ ആവിശ്യമില്ലലോ”- സുബൈർ ട്വിറ്ററിൽ കുറിച്ചു. ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ഹിന്ദു ഷേർ സേന നേതാവ് ഭഗവാൻ ശരണിന്റെ പരാതിപ്രകാരമാണ് ഐ.പി.സി 295 എ അടക്കമുള്ള വകുപ്പുകൾ ചുമത്തി യു.പി പോലീസ് സുബൈറിനെതിരെ കേസെടുത്തത്.
മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയവരാണ് സുബൈർ തന്റെ ട്വീറ്റിൽ പരാമർശിച്ചിട്ടുള്ള മൂന്ന് പേരും.
2021 ഡിസംബറിൽ ഹരിദ്വാറിൽ വെച്ച് മുസ്ലിം വംശഹത്യക്ക് ആഹ്വനം ചെയ്തതിനു യതി നരസിംഹാനന്ദ്, ആനന്ദ് സ്വരൂപടക്കം പത്തു പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്‌തു. യതി നരസിംഹാനന്ദിന്റേതടക്കം ഹരിദ്വാർ ധരം സൻസദിൽ നടന്ന നിരവധി വിദ്വേഷ പ്രചാരണങ്ങൾ പുറത്തുകൊണ്ടുവന്നത് സുബൈറാണ്. യു.പിയിൽ വെച്ച് നടന്ന ഒരു റാലിക്കിടെ മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ ആഹ്വനം ചെയ്തതിന് 2022 ഏപ്രിലിൽ ബജ്‌റംഗ് മുനിയെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മുനിയുടെ അറസ്റ്റിലേക്ക് നയിച്ച ഈ പ്രസംഗത്തിന്റെ വീഡിയോ പുറത്തുകൊണ്ടുവന്നതും സുബൈറായിരുന്നു.
മുസ്ലിംകൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന വംശീയ ആക്രമണങ്ങളിൽ, തെളിവുകൾ ശേഖരിക്കാൻ ആൾട് ന്യൂസ് പോലീസിനൊപ്പം സഹകരിച്ചു പ്രവർത്തിച്ചതിട്ടുണ്ട്. 2021 ജൂലൈയിൽ നൂറു കണക്കിന് മുസ്ലിം സ്ത്രീകളെ ഓൺലൈനായി വിൽപ്പനക്ക് വെച്ച ‘ബുള്ളി ബായ്’- ‘സുല്ലി ഡീൽസ്’ ആപ്പുകൾക്ക് പിന്നിലുള്ളവരെ കണ്ടു പിടിക്കുന്നതിൽ ആൾട് ന്യൂസ് പോലീസിനെ സഹായിച്ചു. അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഓൺലൈനിൽ ലഭ്യമായ വിലാസങ്ങൾ, ഇന്റർനെറ്റ് ചരിത്രം എന്നിവ ഉപയോഗിച്ച് സുബൈറും അദ്ദേഹത്തിന്റെ സ്ഥാപനവും നടത്തിയ അന്നേഷണത്തിലൂടെയാണ് പ്രതികളെ വെളിച്ചത്തുകൊണ്ടുവരാനായത്.
അറസ്റ്റ് ചെയ്യുന്നതിനു അഞ്ചു ദിവസം മുമ്പ്, സുബൈറിന്റെ ട്വിറ്റെർ അക്കൗണ്ട് ഇന്ത്യൻ നിയമം ലങ്കിച്ചുവെന്ന് ആരോപിച്ചു മോദി സർക്കാർ ട്വിറ്ററിനെ സമീപിച്ചിരുന്നു. ഇപ്പോൾ റജിസ്റ്റർ ചെയ്‌തിട്ടുള്ള കേസ് കൂടാതെ അഞ്ചു കേസുകൾ സുബൈറിനെതിരെ നിലവിലുണ്ട്. 2020 ൽ ഡൽഹിയിലും റായ്‌പൂരിലുമായി രണ്ട് കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്‌തിരുന്നു.
2020 ആഗസ്റ്റിൽ സുബൈർ പങ്കുവെച്ച ട്വീറ്റിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ചിത്രം ഉൾപെട്ടുവെന്ന ‘നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്സ്’ ന്റെ പരാതിയിൽ പോക്‌സോ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ, ഈ കേസിൽ സുബൈറിനെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് ഹൈകോടതി പോലീസിനെ വിലക്കിയിരുന്നു. 2022 മേയിൽ സുബൈറിന്റെ ട്വീറ്റ് നിയമം ലങ്കിച്ചിട്ടില്ലെന്ന് ഡൽഹി പോലീസ് കോടതീയെ അറിയിക്കുകയും ചെയ്തു.
സുബൈർ ഒരു മുസ്ലിം ആയത് കൊണ്ടാണ് ഇത്തരത്തിൽ ആക്രമിക്കപെടുന്നതെന്ന് സഹപ്രവർത്തകൻ പ്രതീക് സിൻഹ പറഞ്ഞു. യു.എൻ അടക്കം നിരവധി അന്താരാഷ്ട്രസംഘടനകൾ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. “തങ്ങളുടെ വാക്കുകൾ, എഴുത്തുകൾ, ട്വീറ്റുകൾ കാരണം ലോകത്തെവിടെയും ഒരു മാധ്യമ പ്രവർത്തകനും തടവിലാക്കപ്പെടരുതെന്ന്” യു.എൻ സെക്രെട്ടറി ജനറൽ വ്യക്തമാക്കി. ഡിജിറ്റൽ മാധ്യമങ്ങളുടെ കൂട്ടായ്മയായ ‘ഡിജിപബ്’ “ഏറ്റവും കടുത്ത ഭാഷയിൽ” സുബൈറിന്റെ അറസ്റ്റിനെ വിമർശിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. “ഏതൊരു വ്യക്തിക്കും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും വിനിയോഗിക്കാനുള്ള അവകാശം നിലനിൽക്കുന്ന ഒരു ജനാധിപത്യത്തിൽ, സ്റ്റേറ്റിനെ ചോദ്യം ചെയ്യാൻ ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തകർക്കെതിരെ ഇത്തരം കർക്കശമായ നിയമങ്ങൾ ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ല” സുബൈറിന്റെ അറസ്റ്റ് പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് ‘ഡിജിപബ്’ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. “സുബൈറിന്റെ അറസ്റ്റ് ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകർ എത്തിനിൽക്കുന്ന അപകടകരമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന്” ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി.