2002ലെ ഗുജറാത്ത് വംശഹത്യക്കിടെ, ബിൽക്കിസ് ബാനുവെന്ന 20 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, അവരുടെ മൂന്ന് വയസ്സ് പ്രായമുള്ള മകൾ ഉൾപ്പടെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തിയ 11 പേർ ഓഗസ്റ്റ് 15 നു ജയിൽ മോചിതരായി. ബിൽക്കിസ് ബാനുവിന്റെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ്, 2008 ൽ സി.ബി.ഐ കോടതി പ്രതികളെ ജീവപര്യന്തത്തിനു ശിക്ഷിക്കുന്നത്. പിന്നീട് ബിൽക്കിസ് ബാനുവിനെതിരെ നിരന്തരം ഭീക്ഷണികളുണ്ടായിരുന്നു.
‘ഒരു സ്ത്രീയോടുള്ള നീതി എങ്ങനെയാണു ഇത്തരത്തിൽ അവസാനിക്കുക’ എന്നാണ് ബിൽക്കിസ് ബാനു ആ അക്രമികളുടെ ജയിൽ മോചനത്തെ കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ ഇരുപത് വർഷക്കാലമായി കടുത്ത പ്രതിസന്ധികളിലൂടെയാണ് താൻ കടന്നു പോയതെന്നും, അക്രമികളുടെ ജയിൽ മോചനം തന്റെ ജീവന് തന്നെ ഭീക്ഷണിയാണെന്നും ബിൽക്കിസ് ബാനു അവരുടെ അഭിഭാഷക അഡ്വ. ശോഭന വഴി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂർണ്ണ രൂപം:
രണ്ട് ദിവസം മുമ്പ്, ഓഗസ്റ്റ് 15നു, ഇരുപത് വർഷമായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സമ്മർദങ്ങളെല്ലാം, ഒരുമിച്ച്, ഒരിക്കൽ കൂടി എന്റെ മേൽ ആഴത്തിൽ വന്ന് പതിച്ചു. മൂന്ന് വയസ്സ് പ്രായമുള്ള എന്റെ കുഞ്ഞിനെ ക്രൂരമായി കൊല ചെയ്‌ത, എന്റെ കുടുംബവും ജീവിതവും എന്നന്നേക്കുമായി തകർത്തു കളഞ്ഞ 11 പേർ ജയിലിൽ നിന്ന് മോചിതരായിരിക്കുന്നു എന്നറിഞ്ഞ നിമിഷം, ഞാൻ മരവിച്ചുപോയി. ഇപ്പോഴും ആ മരവിപ്പിലാണ് ഞാനുള്ളത്.
ഇന്നെനിക്ക് ആകെ പറയാനുള്ളത് ഇതാണ്; ഒരു സ്ത്രീയോടുള്ള നീതി എങ്ങനെയാണ് ഇത്തരത്തിൽ അവസാനിക്കുക!? ഈ രാജ്യത്തെ പരമോന്നത കോടതിക്ക് മേൽ ഞാൻ വിശ്വാസമർപ്പിച്ചിരുന്നു. ഇവിടുത്തെ സംവിധാനങ്ങളെ വിശ്വസിച്ചുകൊണ്ട്, ഞാനെന്റെ ദുരിതങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാൻ പഠിച്ചു തുടങ്ങിയിരുന്നു. എന്നാൽ, ഈ കുറ്റവാളികളുടെ ജയിൽ മോചനം എന്റെ സമാധാനം നഷ്ട്ടപെടുത്തിയിരിക്കുന്നു, നീതിയിലുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ കാര്യത്തിൽ മാത്രമല്ല, ഈ രാജ്യത്തെ കോടതികളിൽ നീതിക്കായി പോരാടിക്കൊണ്ടിരിക്കുന്ന എല്ലാ സ്ത്രീകളെയും കുറിച്ച് എനിക്ക് ആശങ്കയുണ്ട്.
ഇത്തരത്തിൽ തികച്ചും അനീതിപരമായ ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ്, എന്റെ സുരക്ഷയെ കുറിച്ച് ആരും അന്വേഷിച്ചില്ല.
ഈ അനീതി തിരുത്തണമെന്ന് ഞാൻ ഗുജറാത്ത് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്. നിർഭയത്വത്തോടെ, സമാധാനമായി ജീവിക്കാനുള്ള എന്റെ അവകാശം തിരിച്ചു നൽകണം. ദയവു ചെയ്‌ത് എന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണം.