കർണാടകയിലെ ഹിജാബ് നിരോധനത്തിനു പിന്നാലെ, മംഗ്ലൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്ററുകളിൽ പഠിക്കുന്ന 16 ശതമാനം മുസ്ലിം വിദ്യാർത്ഥിനികൾ ടി.സി വാങ്ങി കൊളേജുകൾക്ക് പുറത്തേക്ക്. ഹിജാബ് ധരിക്കാതെ ക്ലാസിലെത്താൻ തയ്യാറല്ലാത്ത വിദ്യാർത്ഥികൾക്ക് ടി.സി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) നൽകുമെന്ന് 2022 മെയ് മാസത്തിൽ മംഗലാപുരം സർവകലാശാല (എം.യു) വൈസ് ചാൻസലർ പ്രൊഫ. യദ്പദിത പ്രഖ്യാപിച്ചിരുന്നു.
വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്ക് അനുസരിച്ച്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ എം.യുവിനു കീഴിലുളള സർക്കാർ, എയ്ഡഡ്, ഘടക കോളേജുകളിൽ, 2020-21, 2021-22 വർഷങ്ങളിലായി വിവിധ കോഴ്സുകൾക്ക് ചേർന്ന 900 മുസ്ലിം പെൺകുട്ടികളിൽ 145 പേരാണ് ടി.സി വാങ്ങിയിരുന്നത്. ഇവരിൽ ചിലർ ഹിജാബ് അനുവദനീയമായ കോളേജുകളിൽ അഡ്മിഷൻ എടുത്തപ്പോൾ, മറ്റു ചിലർ ഫീസ് അടക്കാൻ വഴിയില്ലാതെ പഠനം അവസാനിപ്പിച്ചിരിക്കുകയാണ്. വിവരാവകാശ കണക്കുകൾ സൂചിപ്പിച്ചുകൊണ്ട് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് (8%) സർക്കാർ കോളേജുകളിൽ നിന്നും ടി.സിക്ക് അപേക്ഷിക്കുന്ന മുസ്ലീം പെൺകുട്ടികളുടെ എണ്ണം കൂടുതലാണ് (34%). ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി 39 സർക്കാർ കോളേജുകളും 36 എയ്ഡഡ് കോളേജുകളുമാണുള്ളത്. ഉഡുപ്പി ജില്ലയിൽ 14% പെൺകുട്ടികൾ സ്ഥലംമാറ്റം തേടിയപ്പോൾ ദക്ഷിണ കന്നഡ ജില്ലയിൽ ഇത് 13% ആണ്. ദക്ഷിണ കന്നഡയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഡോ.പി. ദയാനന്ദ പൈ, പി. സതീഷ പൈ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിലെ 51 മുസ്ലീം പെൺകുട്ടികളിൽ 35 പേരും ടി.സി വാങ്ങിയിട്ടുണ്ട്.
ഹാളേയങ്ങാടി ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിലെ രണ്ട്, നാല്, ആറ് സെമസ്റ്ററുകളിൽ പഠിക്കുന്ന 20 പെൺകുട്ടികൾ ടി.സി വാങ്ങിയിട്ടുണ്ട്. ഉഡുപ്പി അജ്ജർകാടിലെ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിൽ പഠിക്കുന്ന ഒമ്പത് വിദ്യാർത്ഥികൾ ടി.സി വാങ്ങി. എയ്ഡഡ് കോളേജുകളിൽ, ഉജിരെയിലെ എസ്.ഡി.എം കോളേജിലും (11), കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്സ് കോളേജിലുമാണ് (13) ഏറ്റവും കൂടുതൽ മുസ്ലിം പെൺകുട്ടികൾ ടി.സി വാങ്ങിയിട്ടുള്ളത്.
ദക്ഷിണ കന്നഡ ജില്ലയിൽ, മുസ്ലിം സമുദായത്തിന്റെ സഹായത്തോടെ നിരവധി പെൺകുട്ടികൾക്ക് സ്വകാര്യ കോളേജുകളിൽ ചേരാൻ സാധിച്ചുവെന്ന് ടാലന്റ് റിസർച്ച് ഫൗണ്ടേഷൻ (ടിആർഎഫ്) ചെയർമാൻ റിയാസ് അഹമ്മദ് പറയുന്നു. ഹിജാബ് വിഷയത്തിൽ സംഘർഷത്തിന് സാക്ഷ്യം വഹിച്ച ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് ഗവൺമെന്റ് കോളേജിൽ നിന്നും വിദ്യാത്ഥികളാരും ടി.സി വാങ്ങി പോയിട്ടില്ലെന്നായിരുന്നു കോളേജ് അറിയിച്ചത്. എന്നാൽ തുടർന്നുളള അന്നെഷണത്തിൽ കോളേജിലെ രണ്ട് മുസ്ലിം പെൺകുട്ടികൾ പഠനം അവസാനിപ്പിച്ചതായി കണ്ടെത്തിയെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ഒരു വിദ്യാർത്ഥി സംഘടന ശേഖരിച്ച ഡാറ്റ അനുസരിച്ച് ഹിജാബ് നിരോധനം കാരണം പഠനം അവസാനിപ്പിക്കേണ്ടി വന്ന പെൺകുട്ടികളുടെ എണ്ണം ഔദ്യോദിക കണക്കുകളേക്കാൾ കൂടുതലാണ്.